രാഷ്ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് സിദ്ധരാമയ്യയെന്ന് മകൻ: പിൻഗാമി ഡികെ ശിവകുമാറല്ല, കര്‍ണാടകയില്‍ ചര്‍ച്ച

മുഖ്യമന്ത്രിപദത്തില്‍ നോട്ടമിട്ടിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന.

Update: 2025-10-22 14:26 GMT
Editor : rishad | By : Web Desk

യതീന്ദ്ര സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ Photo-PTI

ബംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും സജീവമാകുന്നതിനിനിടെ അപ്രതീക്ഷിത പ്രസ്താവനയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എംഎല്‍സിയുമായ യതീന്ദ്ര.

തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞ യതീന്ദ്ര, മന്ത്രിയും മുതിര്‍ന്ന നേതാവുമായ സതീഷ് ജാര്‍ക്കിഹോളിയാണ് പിന്‍ഗാമിയാകാന്‍ സാധ്യതയെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തില്‍ നോട്ടമിട്ടിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് തലവേദന സൃഷ്ടിക്കുന്നതാണ് യതീന്ദ്രയുടെ പ്രസ്താവന.

സിദ്ധരാമയ്യയുടെ പ്രത്യയശാസ്ത്രത്തോട് കൂറുള്ള ഒരാളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് അഭിപ്രായപ്പെട്ട യതീന്ദ്ര, ഒരു പുരോഗമന നേതാവ് എന്ന രീതിയില്‍ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ ജാര്‍ക്കിഹോളിക്ക് കഴിയുമെന്നും പറഞ്ഞു. അതേസമയം മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരത്തില്‍ താന്‍ ഇല്ലെന്ന് ജാര്‍ക്കിഹോളി മുന്‍പ് പറഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണ്.  ജാര്‍ക്കിഹോളിയും പങ്കെടുത്ത ബെലഗാവിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് യതീന്ദ്രയുടെ പ്രസ്താവന.

കർണാടകത്തിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച ചർച്ചകൾ അധികാരത്തിൽ എത്തിയ അന്നുമുതൽ സജീവമാണ്. 2023ലെ തിരഞ്ഞെടുപ്പിന് ശേഷം, കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറുമെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡോ ഡി.കെ ശിവകുമാറോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അഞ്ച് വർഷം തന്നെ മുഖ്യമന്ത്രിയായി തുടരും എന്നാണ് സിദ്ധരാമയ്യയും വ്യക്തമാക്കുന്നത്. എന്നാൽ ഡി.കെ ശിവകുമാറിനോട് അടുപ്പമുള്ളവർ നേതൃമാറ്റം ഉണ്ടാകുമെന്ന് പറയുന്നുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News