സമാജ് വാദി പാർട്ടി പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായി അഖിലേഷ് യാദവ്; യുപിയില്‍ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു

റായ്ബറേലിയിൽ വനിതകളുടെ സമ്മേളനം വിളിച്ചു ചേർത്ത പ്രിയങ്ക ഗാന്ധി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കി

Update: 2021-12-20 01:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും യുപിയിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. സമാജ് വാദി പാർട്ടി പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതായി അഖിലേഷ് യാദവ് ആരോപിച്ചു. റായ്ബറേലിയിൽ വനിതകളുടെ സമ്മേളനം വിളിച്ചു ചേർത്ത പ്രിയങ്ക ഗാന്ധി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ എത്തിയപ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ഉപയോഗി; എന്നാണ് വിളിച്ചു ആദരിച്ചത്. ഉത്തർ പ്രദേശിന്‌ പ്രയോജനമുള്ള ആൾ എന്നർത്ഥത്തിലാണ് ഇങ്ങനെയൊരു ബഹുമതി നൽകിയത്. എന്നാൽ " യൂസ്‌ലെസ്" എന്നാണ് യോഗിയെ അഖിലേഷ് യാദവ് വിളിച്ചത്. അഖിലേഷിന്‍റെ പാർട്ടിക്കാർക്ക് ഭരണത്തിൽ സ്വത്ത് ഇരട്ടിയായെന്നു മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പി ഇതര സർക്കാരുകളെ താഴെ ഇറക്കാൻ കേന്ദ്ര ഏജൻസികളെ ബി.ജെ.പി നേരത്തെ ദുരുപയോഗം ചെയ്തിരുന്നെങ്കിൽ, ഇപ്പോൾ സമാജ് വാദി പാർട്ടി അധികാരത്തിൽ എത്താതിരിക്കാനാണ് ഉപയോഗിക്കുന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. കൊണ്ടും കൊടുത്തും ബി.ജെ.പിയും എസ്.പിയും മുന്നേറുമ്പോഴാണ്‌ റായ്ബറേലിയിൽ വനിതകളുടെ പ്രത്യേക സമ്മേളനം പ്രിയങ്ക ഗാന്ധി വിളിച്ചു കൂട്ടിയത്. `പെൺകുട്ടിയാണ് പോരാളിയാണ്` എന്ന് മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകൾ സമ്മേളനത്തിൽ നിറഞ്ഞാടിയത്.

ശൗചാലയമോ എൽ.പി.ജി കണക്ഷനോ അല്ല മറിച്ചു പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയുന്നതും തൊഴിൽ നേടാൻ സഹായിക്കുന്നതുമൊക്കെയാണ് സ്ത്രീശാക്തീകരണമെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സർക്കാർ ജോലിയിൽ 40 ശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്യുമെന്നും ഗാന്ധി പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News