' ദലിതരും ആദിവാസികളും തൊഴിലാളികളും പുറത്താവും ' ; എസ്‌ഐആറിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് വിസികെ പ്രസിഡന്റ് തോൽ തിരുമാവളവൻ എംപി
ആർട്ടിക്കിൾ 32 പ്രകാരമാണ് തോൽ തിരുമാവളവൻ എംപി ഹരജി സമർപ്പിച്ചത്
ന്യുഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ എസ്‌ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് വിടുതലൈ ചിരുത്തൈ കക്ഷി (വിസികെ) പ്രസിഡന്റ് തോൽ തിരുമാവളവൻ എംപി. ആർട്ടിക്കിൾ 32 പ്രകാരമാണ് ഹരജി സമർപ്പിച്ചത്. എസ്ഐആർ ഏകപക്ഷീയവും സുതാര്യമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹരജിയിൽ പറയുന്നു.
സമത്വം, അന്തസ്സ്, സാർവത്രിക മുതിർന്നവരുടെ വോട്ടവകാശം എന്നിവയുൾപ്പെടെ ഒന്നിലധികം മൗലികാവകാശങ്ങൾ എസ്ഐആറിൽ ലംഘിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. തിടുക്കപ്പെട്ടുള്ള നടപടിക്രമത്തിൽ ദലിതരും ആദിവാസികളും തൊഴിലാളികളും ഉൾപ്പടെ സമൂഹത്തിൽ അരികുവൽക്കപ്പെട്ടവരുടെ സമ്മതിദാന അവകാശം ഇല്ലാതാക്കും തോൽ തിരുമാവളന്റെ ഹരജിയിൽ പറയുന്നു.
തമിഴ്നാട്ടിൽ 2002ലും 2005 ലും നടന്ന പുനഃപരിശോധനാ പ്രക്രിയകളിൽ വോട്ടർപട്ടികയിൽ നിന്ന് വലിയ തോതിലുള്ള ഒഴിവാക്കലുകൾ നടന്നിട്ടുണ്ട്. നടപടി ക്രമങ്ങളിലെ പിഴവ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഹരജിക്കാരൻ പറയുന്നു. 2024 ഒക്ടോബർ മുതൽ 2025 ജനുവരി വരെ തമിഴ്നാട്ടിൽ വോട്ടർപട്ടിക പരിഷ്‌ക്കരണം നടന്നിട്ടുണ്ട്. പുതുക്കിയ പട്ടിക 2025 ജനുവരി 6 ന് പ്രസിദ്ധീകരിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.