കോൺഗ്രസിന് ഉപരാഷ്ട്രപതി സ്ഥാനാർഥിയില്ല; പ്രതിപക്ഷ പാര്‍ട്ടി യോഗം 17ന്

പ്രതിപക്ഷ പാർട്ടികൾ നിർദേശിക്കുന്ന സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

Update: 2022-07-14 04:55 GMT
Advertising

ഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂലൈ 17ന്. കോൺഗ്രസിന് ഉപരാഷ്ട്രപതി സ്ഥാനാർഥി ഉണ്ടാകില്ല. പ്രതിപക്ഷ പാർട്ടികൾ നിർദേശിക്കുന്ന സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ജൂലൈ 17ലെ യോഗത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥി യശ്വന്ത് സിൻഹയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്താന്‍ കോണ്‍ഗ്രസ് മല്ലികാർജുൻ ഖാർഗെയെ ആണ് ചുമതലപ്പെടുത്തിയത്.

ആഗസ്ത് 6നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക ചൊവ്വാഴ്ച സ്വീകരിക്കാന്‍ തുടങ്ങി. ജൂലൈ 19 വരെ നാമനിര്‍ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 20ന് നടക്കും. അന്തിമ സ്ഥാനാര്‍ഥി പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഒന്നില്‍ കൂടുതല്‍ പേര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ വോട്ടെടുപ്പ് നടക്കും.

2017ൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി. ഗോപാല്‍കൃഷ്ണ ഗാന്ധി ആയിരുന്നു പ്രതിപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി. ഉപരാഷ്ട്രപതി സ്ഥാനത്ത് വെങ്കയ്യ നായിഡുവിന്‍റെ കാലാവധി 2022 ആഗസ്ത് 10ന് അവസാനിക്കും.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News