എന്‍.ഡി.എ സഖ്യകക്ഷിയാകുമോ? ചന്ദ്രബാബു നായിഡുവിന്‍റെ മറുപടി...

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്ത കേന്ദ്രത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി എന്‍.ഡി.എ വിട്ടത്

Update: 2023-08-16 05:50 GMT

വിശാഖപട്ടണം: തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) വീണ്ടും എൻ.ഡി.എ സഖ്യകക്ഷിയാകുമെന്ന അഭ്യൂഹം നിലനില്‍ക്കെ പ്രതികരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമല്ല ഇതെന്നും ശരിയായ സമയത്ത് ഇക്കാര്യം സംസാരിക്കുമെന്നും ചന്ദ്രബാബു നായിഡു വാര്‍ത്താഏജന്‍സിയായ എ.എൻ.ഐയോട് പറഞ്ഞു. പോർട്ട് സിറ്റിയിൽ വിഷൻ-2047 രേഖ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകാത്ത കേന്ദ്രസർക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) എന്‍.ഡി.എ വിട്ടത്. 2024ലെ ദേശീയ രാഷ്ട്രീയത്തിൽ തന്‍റെ പങ്ക് വളരെ വ്യക്തമാണെന്ന് നായിഡു പറഞ്ഞു.

Advertising
Advertising

"എന്‍റെ മുൻഗണന ആന്ധ്ര പ്രദേശാണ്. ഇതെന്‍റെ വലിയ അജണ്ടയാണ്. സംസ്ഥാനത്തിന്‍റെ പുനർനിർമാണത്തിന് ഞാന്‍ തയ്യാറെടുക്കും"- ചന്ദ്രബാബു നായിഡു പറഞ്ഞു.

2014 ജൂണിലാണ് ആന്ധ്ര പ്രദേശ് എന്ന സംസ്ഥാനം വിഭജിച്ച് ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളുണ്ടായത്. എപി പുനഃസംഘടനാ നിയമം അനുസരിച്ച്, ഹൈദരാബാദ് തെലങ്കാനയുടെ തലസ്ഥാനമായി മാറി. 10 വർഷത്തിനുള്ളിൽ ആന്ധ്ര പ്രദേശ് പുതിയ സംസ്ഥാനം കണ്ടെത്തണം. അതുവരെ ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി പ്രവർത്തിക്കും.

വിശാഖപട്ടണം ആന്ധ്രയുടെ തലസ്ഥാനമാകുമെന്ന് ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമസഭാ ചർച്ചയിലോ ഏതെങ്കിലും ഔദ്യോഗിക രേഖകളിലോ ഇതേക്കുറിച്ച് പരാമർശമില്ല. ആന്ധ്രയ്ക്ക് മൂന്നു തലസ്ഥാനങ്ങളുണ്ടാകുമെന്ന് പിന്നീട് മുഖ്യമന്ത്രി തിരുത്തി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News