'രാഹുൽ പറഞ്ഞത് സത്യമാണ്, ഈ നടപടികൾകൊണ്ടൊന്നും രാഹുലിനെ ഭയപ്പെടുത്താനാകില്ല'; പ്രിയങ്ക ഗാന്ധി

സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി

Update: 2023-04-22 12:05 GMT
Advertising

ഡൽഹി: തന്റെ സഹോദരൻ പറയുന്നതൊക്കെ സത്യമാണ്, സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി. ആരെയും ഭയക്കുന്നില്ലന്നും ഈ നടപടികൾകൊണ്ടൊന്നും രാഹുലിനെയോ ഞങ്ങളെയോ ഭയപ്പെടുത്താനാവില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

പറഞ്ഞ സമയത്ത് തന്നെ രാഹുൽ വസതി ഒഴിഞ്ഞു. ആർക്ക് വേണമെങ്കിലും താമസിക്കാൻ കഴിയുന്ന രീതിയിൽ വ്യത്തിയാക്കിയാണ് രാഹുൽ വീട് തിരിച്ച് നൽകിയതെന്ന് കെ.സി. വേണുഗോപാൽ. സർക്കാരിന് എതിരെ വിഷയങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് ഇതെല്ലാം സംഭവിക്കുന്നത്. എല്ലാം ഒരു കേന്ദ്രത്തിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. 

ഇന്ന് വൈകുന്നേരത്തോടെ രാഹുൽ ഗാന്ധി തന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും. പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും രാഹുലിന്‍റെ വീട്ടിലെത്തിയിരുന്നു. ഈ വസതി തനിക്ക് നല്‍കിയ ജനങ്ങള്‍ക്ക് നന്ദിയെന്ന് രാഹുല്‍ പറഞ്ഞു. സത്യം പറയുന്നത് ഇക്കാലത്ത് തെറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. അപകീർത്തി കേസിൽ ശിക്ഷാവിധി വന്നതിനു പിന്നാലെ രാഹുല്‍ വസതി ഒഴിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ട്രക്കുകളില്‍ സാധനങ്ങൾ മാറ്റി.

അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ സമീപിച്ചു. സുശീല്‍ കുമാര്‍ മോദി പറ്റ്ന കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി പറ്റ്ന ഹൈക്കോടതിയെ സമീപിച്ചത്. സമന്‍സ് റദ്ദാക്കണമെന്നാണ് ആവശ്യം. മോദി പരാമർശത്തിൽ സൂറത്ത് സി.ജെ.എം കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News