ഓപറേഷൻ തിയേറ്ററിലെ അലമാരയിൽ യുവതിയുടെ മൃതദേഹം; കട്ടിലിന് താഴെ അമ്മയും മരിച്ച നിലയിൽ

ആശുപത്രിയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Update: 2022-12-22 02:30 GMT
Editor : Lissy P | By : Web Desk
Advertising

അഹമ്മദാബാദ്: ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ അമ്മയുടെയും മകളുടെയും മൃതദേഹം കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ ഭൂഭായ് പാർക്കിന് സമീപത്തെ ഇ.എന്‍.ടി ആശുപത്രിയിലാണ് സംഭവം. 30 കാരിയുടെ മൃതദേഹം ഓപറേഷൻ തിയേറ്ററിലെ അലമാരയിലും അമ്മയുടെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ഭാരതി വാല (30), അമ്മ ചമ്പ എന്നിവരാണ് മരിച്ചത്.

ചികിത്സയ്ക്കായാണ് അമ്മയും മകളും ആശുപത്രിയിൽ എത്തിയതെന്ന് എസിപി മിലാപ് പട്ടേൽ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓപറേഷൻ തിയേറ്ററിലെ അലമാരക്കുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലിന് താഴെ നിന്ന് യുവതിയുടെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ കോമ്പൗണ്ടറായ മൻസുഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മരിച്ചവരുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരെയും ആദ്യം മയക്കുമരുന്ന് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. രാവിലെ 9.30 നും ഇടയ്ക്കുമാണ് കൊലപാതകം നടന്നതായി കരുതുന്നത്.

ഡോക്ടര്‍ ഇല്ലാത്ത സമയത്ത് പ്രതി ഇവരെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം ഭാരതിയെ കൊലപ്പെടുത്തി. ഇതുകണ്ട മാതാവായ ചമ്പ ഇടപെടാൻ ശ്രമിക്കുകയും അവരെയും  അതേ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News