പിഴ വീട്ടിലെത്തും; എഐ ക്യാമറ ഇന്ന് മുതൽ പ്രവർത്തനസജ്ജം

രാവിലെ എട്ടുമണിമുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും

Update: 2023-06-05 01:30 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകളിൽ പതിയുന്ന നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴയീടാക്കും. 692 ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. എ ഐ ക്യാമറ ഇടപാടിൽ അഴിമതി ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

ഏറെ വിവാദങ്ങൾക്ക് നടുവിലാണ് എ ഐ ക്യാമറകൾ പിഴ ഈടാക്കാനായി മിഴി തുറക്കുന്നത്. രാവിലെ എട്ടുമണിമുതൽ ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്ര, വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം, റെഡ് സിഗ്നൽ മുറിച്ചു കടക്കൽ... അമിതവേഗം, അപകടകരമായ പാർക്കിങ്.... എന്നീ നിയമലംഘനങ്ങൾ എ ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടാൽ കാശ് പോയി എന്ന കാര്യം ഉറപ്പാണ്.

നോട്ടീസ് തപാൽ വഴി നേരെ വീട്ടിലെത്തും. പിഴ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. ഇരുചക്ര വാഹനത്തിൽ ട്രിപ്പിൾ റൈഡിന് പിഴയുണ്ട്. പക്ഷെ 12 വയസ്സിൽ താഴെയുള്ള കുട്ടിയാണ് മൂന്നാമനെങ്കിൽ തൽക്കാലം നടപടി ഇല്ല. പ്രതിദിനം ഇരുപത്തിഅയ്യായിരത്തോളം നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകാനാണ് ആലോചിക്കുന്നത്

സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണം പ്രവർത്തനസജ്ജമാണ്. ബാക്കിയുള്ളവയും പിഴവുകൾ പരിഹരിച്ച് ഉടൻ സജ്ജമാക്കും. പിഴ ഈടാക്കി തുടങ്ങുന്ന ദിവസം യുഡിഎഫ് പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 കാമറകള്‍ക്ക് മുന്നിലും ധർണ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി കണ്ണൂരില്‍ നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് അടക്കമുള്ള മറ്റു പ്രധാന നേതാക്കൾ വിവിധ ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News