ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം സഭയിൽ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

മറ്റൊരു കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് സംഭാഷണം പുനഃസൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി

Update: 2023-03-06 08:37 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്.

അതേസമയം, ഏഷ്യാനെറ്റ്‌ വിഷയത്തില്‍  മാധ്യമവേട്ട എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. മറ്റൊരു കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് സംഭാഷണം പുനഃസൃഷ്ടിക്കുകയായിരുന്നു. എസ്.എഫ്.ഐക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യമില്ലെന്നും  പി.വി അന്‍വറിന്‍റെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertising
Advertising

വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. പാലാരിവട്ടത്തെ ഓഫീസിലെത്തി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്തു. ഓഫീസിന് മുന്നില്‍ എസ്എഫ്ഐ ബാനറും കെട്ടി. ഓഫീസില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, ഏഷ്യാനെറ്റ്‌ന്യൂസ് കോഴിക്കോട് റീജിയണൽ ഓഫീസിൽ കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച വാർത്തക്കായി വ്യാജമായി ചിത്രീകരണം നടത്തിയെന്ന പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലാണ് പരിശോധന. ജില്ല ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ വി.സുരേഷിന്റെ നേതൃത്വത്തിൽ വെളളയിൽ പൊലീസാണ് പരിശോധന നടത്തിയത്. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News