Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച സിനിമകൾ സംസ്ഥാനം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ സിനിമകൾക്ക് അനുമതി നൽകി കേന്ദ്രം. ഫലസ്തീൻ 36 ഉൾപ്പടെ മൊത്തം 12 ചിത്രങ്ങൾക്കാണ് അനുമതി നൽകിയത്. ഇന്നലെ രാത്രിയോടെ ഒമ്പത് സിനിമകൾക്കും ഇന്ന് മൂന്ന് സിനിമകൾക്കും അനുമതി ലഭിച്ചു. മൊത്തം 19 സിനിമകൾക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നത്. ഇപ്പോൾ അനുമതി ലഭിച്ച സിനിമകൾക്ക് പുറമെ ഏഴ് സിനിമകൾക്ക് കൂടി അനുമതി ലഭിക്കാൻ ബാക്കിയുണ്ട്.
അതേസമയം, നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയമായ ലക്ഷ്യങ്ങളായി തെറ്റായി ചിത്രീകരിക്കുന്നത് യഥാർത്ഥ പ്രശ്‌നമായ നടപടിക്രമങ്ങൾ പാലിക്കാത്തതിൽ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സിനിമ പ്രവർത്തകയായിട്ടുള്ള ദീപിക സുശീലൻ പറഞ്ഞു. ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കേണ്ട സിനിമക്കായി കൃത്യ സമയത്ത് അനുമതിക്കായി സമർപ്പിച്ചില്ല എന്നാണ് അവർ ഉന്നയിക്കുന്ന വിമർശനം.
എന്നാൽ മുൻപും ഡോക്യുമെൻ്ററികൾ വിലക്കുന്ന പതിവ് സർക്കാരിന് ഉണ്ടായിരുന്നതായി മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ഭരിക്കുന്ന സർക്കാരിനേയും ആർഎസ്എസിനേയും വിമർശിക്കുന്ന ഹ്രസ്വ ചിത്രം മുൻപും വിലക്കിയിട്ടുണ്ട്. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയും ജെഎൻയു പ്രക്ഷോപവുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററിയും വിലക്കിയിട്ടുണ്ട്. സംവിധായകർ കോടതിയിൽ പോയി പ്രദർശനാനുമതി വാങ്ങിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും കമൽ പറഞ്ഞു.