കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പകയോടെ വീക്ഷിക്കുന്നു: മുഖ്യമന്ത്രി

'ബി.ജെ.പിയോടൊപ്പം ചേർന്നു നിൽക്കുന്ന മനസ്സാണ് കോണ്‍ഗ്രസ്സിനും. അതുകൊണ്ടാണ് അവര്‍ നവകേരള സദസ്സിനോട് സഹകരിക്കാത്തതും'

Update: 2023-12-15 16:34 GMT
Advertising

ആലപ്പുഴ: കേരള വിരുദ്ധ സമീപനമാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു രാജ്യത്ത് കേന്ദ്രഗവർമെന്റ് അങ്ങനെയാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള സദസ്സ് പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. 'കേരളാവിരുദ്ധ നയമാണ് കേന്ദ്രസർക്കാർ എപ്പോഴും കേരളത്തോട് സ്വീകരിക്കുന്നത്. ഒരു രാജ്യത്ത് കേന്ദ്രം അങ്ങനെയായാകാൻ പാടില്ല. കേരളത്തെ പകയോടെ വീക്ഷിക്കുന്നു. അതിന് ഒരു കാരണമേ അതിന് നോക്കിയാൽ കാണാനാവൂ. കേരളം ബി.ജെ.പിയെ സ്വീകരിക്കുന്നില്ല എന്നുള്ളതാണ് അത്. ആകാവുന്നതെല്ലാ ശ്രമിച്ചു. പക്ഷേ കേരളീയ മനസ്സ് മതനിരപേക്ഷ മനസാണ് അവർക്ക് വർഗീയതയെ സ്വീകരിക്കാൻ കഴിയില്ല. അപ്പൊ കേരളത്തെ പാഠം പഠിപ്പിക്കുമെന്ന ദുർവാശിയിലാണ് ബി.ജെ.പി'. അദ്ദേഹം പറഞ്ഞു.


'ബി.ജെ.പിയുടെ തെറ്റായ നയങ്ങളെ തുറന്നുകാണിക്കാൻ ഞങ്ങൾ തയ്യാറാകുമ്പോൾ കോൺഗ്രസ് അതിന് കോൺഗ്രസിനും യു.ഡി.എഫിനും പൊള്ളലെന്തിനാണ്. എന്തിനാണ് അവർ നവകേരളാ സദസ്സുമായി നിസ്സഹകരിക്കുന്നത്. അവരുകൂടി ചേർന്നല്ലേ ഈ പരിപാടി നടത്തേണ്ടിയിരുന്നത്. ഞങ്ങൾ ആഗ്രഹിച്ചത് അതാണല്ലോ. അവർ പക്ഷേ സഹകരിക്കാൻ തയ്യാറായില്ല. ബി.ജെ.പിയോട് ഒപ്പം ചേർന്നു നിൽക്കുന്ന മനസ്സാണ് അതിന് കാരണം. കേരളവരുദ്ധ മനസ്സ്. കോൺഗ്രസ്സിന് എങ്ങനെ കേരളവിരുദ്ധ മനസ്സ് വന്നു'. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം വക മൈതാനത്ത് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നവ കേരളസദസ് നടത്തുന്നത് ആരാധന ക്രമത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.

ക്ഷത്രത്തിന്റെ പടനിലത്താണ് പരിപാടി നടക്കുന്നതെന്നും, ദീപാരാധനയെ അടക്കം ബാധിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിന്റെ വാദം.ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് പരിപാടിക്കുള്ള അനുമതി റദ്ദാക്കിയത്. കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്.

മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.അതേസമയം, മൈതാനം പുറമ്പോക്ക് എന്ന നിലയിലാണ് ഉള്ളതെന്നും ആരാധനയെ ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ദേവസ്വം ബോർഡ് ഉത്തരവ് റദ്ദാക്കുകയായിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News