കെ സുധാകരനെതിരെ ചുമത്തിയിരിക്കുന്നത് വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ; നാളെ ജാമ്യാപേക്ഷ നൽകും

വിഷയത്തിൽ നാളെ രാവിലെ 11ന് പ്രതികരിക്കുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്.

Update: 2023-06-13 01:01 GMT

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത് ​ഗുരുതര വകുപ്പുകൾ. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സുധാകരനെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എറണാകുളം അഡീഷനൽ സിജെഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

അതേസമയം, കേസിൽ സുധാകരൻ നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. വിഷയത്തിൽ നാളെ രാവിലെ 11ന് പ്രതികരിക്കുമെന്നാണ് സുധാകരൻ അറിയിച്ചിരിക്കുന്നത്. ഇന്ന് പ്രതികരണം തേടിയെങ്കിലും അദ്ദേഹം അതിന് തയാറായിരുന്നില്ല.

Advertising
Advertising

കേസിൽ മറ്റന്നാളാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് അയച്ചിട്ടുണ്ട്. ബുധനാഴ്ച കളമശേരി ഓഫീസിൽ ഹാജരാകണം എന്നാണ് നിർദേശം. അതേസമയം, കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

പ്രതി ചേർത്തുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരിക്കും തുടർനടപടികൾ. മോൻസനുമായി കെ. സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.

25 ലക്ഷം രൂപയിൽ 10 ലക്ഷം കെ. സുധാകരൻ കൈപ്പറ്റിയെന്നാണ് ക്രൈംബ്രാഞ്ച് ക​ണ്ടെത്തൽ. ഇതിന്റെ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം പറയുന്നു.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News