അമല്‍ജ്യോതി: വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിയുടെ നിർദേശം; അന്വേഷണം ത്വരിതഗതിയിലാക്കി ക്രൈംബ്രാഞ്ച്

ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും നേര്‍ക്കുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ എന്ന പേരിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ ഇന്നലെ അമല്‍ജ്യോതി കോളജിന് പിന്തുണ പ്രഖ്യാപിച്ച് രൂപതയുടെ റാലി നടന്നിരുന്നു

Update: 2023-06-10 01:23 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനീയറിങ് കോളജിലെ ശ്രദ്ധ സതീഷിന്‍റെ മരണത്തില്‍ അന്വേഷണം ത്വരിതഗതിയിലാക്കി ക്രൈംബ്രാഞ്ച്. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളിയിൽ താമസിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എം വർഗീസ് അന്വേഷണം തുടരുന്നത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർദേശം നല്‍കിയിട്ടുണ്ട്.

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത അന്വഷണത്തിൻ്റെ ഭാഗമായി വിശദമായ മൊഴിയെടുപ്പാണ് പുരോഗമിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് സംഘം അന്വേഷണം നടത്തുന്നത്. ശ്രദ്ധ ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിൽ എത്തിയ സംഘം വിശദമായ പരിശോധന നടത്തി. ഒപ്പം ഉണ്ടായിരുന്നവരുടെയും ഹോസ്റ്റൽ വാർഡൻ്റെയും മൊഴിയെടുത്തു. ശ്രദ്ധയെ ആദ്യം കൊണ്ടുപോയ സ്വകാര്യ ആശുപത്രിയിലെത്തി ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം വിദ്യാർഥികളുടെ പരാതി വിശദമായി കേൾക്കും.

അതേസമയം, ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും നേര്‍ക്കുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ എന്ന പേരിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ ഐക്യദാര്‍ഢ്യറാലി നടന്നു. രൂപതയിലെ വിവിധ സംഘടനകൾ ചേർന്നാണ് അമല്‍ജ്യോതി കോളജിന് പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയത്. രൂപതയിലെ വിവിധ ഇടവകകളിലെ വൈദികരും കന്യസ്ത്രീകളും അൽമായരും ഉൾപ്പെടെ നിരവധി പേർ റാലിയിൽ അണിനിരന്നു.

Summary: The crime branch has accelerated the investigation into the death of Shraddha Satheesh at the Amal Jyothi Engineering College, Kanjirappally, Kottayam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News