Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഡൽഹി സ്ഫോടനം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും തക്കതായ ശിക്ഷ നൽകണമെന്നും ക്രമ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇതുപോലൊരു ദുരന്തം ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആൾത്തിരക്കുള്ള ചാന്ദ്‌നി ചൗക്കിന് നേരെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയുടെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരിൽ 15 പേരെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ തുടർന്ന് മേഖലയുടെ സുരക്ഷ എൻഎസ്‌ജി കമാൻഡോ ഏറ്റെടുത്തു.
വൈകീട്ട് 6.55ഓടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. പതിയ വന്ന ഹ്യുണ്ടായി ഐട്വന്റി കാർ ട്രാഫിക് സിഗ്നലിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഡൽഹി പൊലീസ് . വാഹനം റെഡ് സിഗ്നലിൽ നിർത്തിയെന്ന് ദൃസാക്ഷികൾ പ്രതികരിച്ചു. പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്.