ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ്
വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹരജി സ്വീകരിച്ച കോടതി പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനു വേണ്ടിയുള്ള കമ്മിറ്റിയിൽ പരാതിക്കാരിയായ ചലച്ചിത്രപ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.