അറസ്റ്റിലായാലും എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരില്ല; എൽദോസിനെതിരെയുണ്ടാകുക സംഘടനാ നടപടി മാത്രം

രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തൃക്കാക്കര പോലെ പെരുമ്പാവൂരിനെ ഒപ്പം നിർത്തുകയെന്നത് പ്രയാസമായിരിക്കുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്

Update: 2022-10-15 05:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ സ്ഥാനം കോൺഗ്രസ് സംരക്ഷിക്കും. കെ.പി.സി സി നിർവാഹക സമിതിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് നേത്യത്വത്തിലെ ധാരണ. കേസിൽ അറസ്റ്റിലായാലും എംഎൽഎ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി.

സംഘടനാ തലത്തിൽ കടുത്ത നടപടിയെടുക്കുക. അതിലൂടെ പാർട്ടി മാതൃകാപരമായ നടപടി സ്വീകരിച്ചുവെന്ന സന്ദേശം പൊതു സമൂഹത്തിൽ നൽകുക. അതിനപ്പുറത്തേക്ക് എം.എൽ.എ സ്ഥാനം രാജിവെപ്പിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കോൺഗ്രസ് കടക്കില്ല. എൽദോസിനോട് എം.എൽ.എ സ്ഥാനം രാജിവെക്കാൻ നിർദേശിക്കേണ്ടതില്ലെന്ന ധാരണ നേതാക്കൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.

രാജിവച്ച് ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തൃക്കാക്കര പോലെ പെരുമ്പാവൂരിനെ ഒപ്പം നിർത്തുകയെന്നത് പ്രയാസമായിരിക്കുമെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു. ഇതിന് പുറമേ സോളാർക്കേസിലെ മുഖ്യപ്രതി നൽകിയിട്ടുള്ള പീഡനക്കേസിൽ പ്രതിസ്ഥാനത്തുള്ള നേതാകളിൽ പലരും ജനപ്രതിനിധികളാണ്. സമാന സ്വഭാവമുള്ള കേസുകളിൽ ഭരണപക്ഷത്തുള്ളവർ മുമ്പ് പ്രതിച്ചേർക്കപ്പെട്ടപ്പോഴും രാജിവച്ചിട്ടില്ല. ഇത് ചൂണ്ടി കാണിച്ചാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന തീരുമാനം.

ആരോപണത്തിൽ വിശദീകരണം നൽകാൻ എൽദോസിന് 20 വരെ കെപിസിസി സമയം നൽകിയിട്ടുണ്ട്. വിശദീകരണം കേട്ട ശേഷമേ സംഘടനാ തലത്തിലെ നടപടിയുണ്ടാകു. ഭരണ പക്ഷത്ത് നിന്ന് രാജി ആവശ്യം ഉയർന്നാൽ പീഡന പരാതികൾ മുമ്പ് സി.പി.എം കൈകാര്യം ചെയ്ത രീതി ഉയർത്തി കാട്ടി കോൺഗ്രസ് പ്രതിരോധിക്കും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News