'ഗോത്ര താലിബാൻ തീവ്രവാദി'; ഷാഫി പറമ്പിൽ എംപിക്ക് ഒപ്പമുള്ള ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
മുസ്‌ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം
കോഴിക്കോട്: കഴിഞ്ഞ ദിവസം വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം. മുസ്‌ലിം ലീഗിന്റെ വാർഡ് ജനറൽ സെക്രട്ടറി വി.വി ഷഫീഖ് മൗലവിക്കെതിരെയാണ് പ്രചാരണം.
'ഗോത്ര താലിബാൻ തീവ്രവാദി കോലത്തിൽ നടക്കുന്ന ഭീകരവാദികളെ കൂടെ കൊണ്ടുനടന്ന് ഷാഫി ഹിന്ദുക്കളെ പേടിപ്പിക്കാൻ നോക്കുന്നു' എന്നാണ് 'സ്വതന്ത്ര ചിന്തകർ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ്. 'ഷാഫി ഇനി തീവ്രവാദി തടിയന്റവിട നസീറിനെയും കൂടെ കൊണ്ടുനടക്കും' എന്നാണ് മറ്റൊരു പോസ്റ്റിൽ പറയുന്നത്.
പൗരത്വ പ്രക്ഷോഭ കാലത്ത് വസ്ത്ര നോക്കിയാൽ ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയാണ് സിപിഎം പ്രവർത്തകരും ഷഫീഖ് മൗലവിയെ തീവ്രവാദിയാക്കുന്നതെന്ന് യൂത്ത് ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി പറഞ്ഞു. ഖുർആൻ പണ്ഡിതനും അധ്യാപകനുമായി ഷഫീഖ് മൗലവി ആർജെഡി നേതാവ് മനയത്ത് ചന്ദ്രനും എൻസിപി നേതാവ് പി.എം സുരേഷ് ബാബുവും സിപിഎം നേതാവ് മോഹനൻ മാഷുടെ സഹോദരിയുടെ വീട് നിൽക്കുന്ന വാർഡിലെ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്. അദ്ദേഹത്തെയാണ് സൈബർ സഖാക്കൾ താലിബാനിയാക്കുന്നത്. എകെജി സെന്ററിൽ നിന്ന് മാരാർജി ഭവനിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണെന്നും അൻസീർ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇത് ഹാഫിള് വിവി ഷഫീഖ് മൗലവി, ഖുർആൻ പണ്ഡിതനും അദ്ധ്യാപകനും പള്ളിക്കുനി MLP സ്കൂൾ പിടിഎ പ്രസിഡന്റും സർവോപരി എന്റെ ബന്ധുവും RJD നേതാവ് മനയത്ത് ചന്ദ്രനും NCP നേതാവ് പി.എം സുരേഷ് ബാബുവിന്റെയും സിപിഎം നേതാവ് മോഹൻ മാഷുടെ പെങ്ങളുടെയും വീട് ഉൾപ്പെടുന്ന വാർഡിന്റെ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയുമാണ്. അയാളെയാണ് സൈബർ അന്തങ്ങൾ വർഗീയവാദിയും താലിബാനിയുമാക്കി മാറ്റിയത്. ഇതേ ഭാഷ ഇതിന് മുമ്പ് നമ്മൾ കേട്ടത് പൗരത്വ പ്രക്ഷോപ കാലത്ത് ധരിച്ച വസ്ത്രം നോക്കിയാൽ ആളുകളെ തിരിച്ചറിയാം എന്ന് പറഞ്ഞ ബിജെപി നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നാണ്. സിപിഎം ഉം ബിജെപിയും ലയിച്ചു ലയിച്ചു സിജെപി ആകുന്ന കാലത്താണ് നമ്മൾ ഉള്ളത് എന്നറിയാം, ഒരപേക്ഷയുണ്ട് എ.കെ.ജി സെന്ററിൽ നിന്ന് മരാർജി ഭവനിലേക്കുള്ള ദൃതിയിലുള്ള യാത്രയിൽ റോഡിലെ കുണ്ടിൽ വീഴാതെ നോക്കണം.അഥവാ വീണിട്ട് ആശുപത്രിയിൽ എത്തിയാൽ അവിടെത്തെ ചുമർ തകർന്ന് വീണ് മരിക്കാനാവും നിങ്ങളെ വിധി എന്നോർമ്മപ്പെടുത്തുന്നു.