Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്ന ഒന്നാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി. ഇത് ലോക സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഗസ്സയിൽ നടക്കുന്നത് കൂട്ടക്കുരുതിയാണ്. ഇറാനിനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നു. ഇസ്രായേൽ ലോകഭീകരനായി മാറുന്നു എന്നും എം എ ബേബി പറഞ്ഞു.
അതേസമയം, ഇസ്രായേൽ എല്ലാ കാലത്തും തെമ്മാടി രാഷ്ട്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. ഇറാനെതിരായ ഇസ്രായേൽ ആക്രമണം ലോകസമാധാനം നശിപ്പിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. നേരത്തെതന്നെ ഇറാനെ ഇസ്രായേൽ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആക്രമണത്തിൽ സാധാരണക്കാർക്കും ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം. തെഹ്റാന് ചുറ്റുമുള്ള പ്രദേശത്തെ സൈനിക കേന്ദ്രങ്ങളും ഇറാന്റെ പ്രധാന ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള നതാൻസ്, തബ്രിസ്, ഇസ്ഫഹാൻ, അരാക്, കെർമൻഷാ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇസ്രായേലിൻറെ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. കെട്ടിടങ്ങൾക്ക് നേരെ നടക്കുന്ന വ്യോമാക്രമണങ്ങളുടെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇറാൻ തലസ്ഥാനത്തെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് യുഎസ് അറിയിച്ചു. ഇസ്രായേൽ ഏകപക്ഷീയമായി പ്രവർത്തിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളിൽ ഞങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് റൂബിയോ പ്രസ്താവനയിൽ പറഞ്ഞു. യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിൻറെ ആക്രമണം.
യു.എസ് - ഇറാൻ ആണവ ചർച്ച നടക്കാനിരിക്കെയാണ് ഇസ്രായേലിൻറെ ആക്രമണം. ഞായറാഴ്ച ഒമാനിൽ വെച്ചാണ് അമേരിക്കയും ഇറാനും തമ്മിൽ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താനിരുന്നത്.