ചെങ്കൊടിയും കമ്യൂണിസ്റ്റ് പേരും ഉപേക്ഷിക്കേണ്ട പാര്‍ട്ടിയാണ് സി.പി.ഐ എന്ന് ചിന്ത; നവയുഗത്തിലൂടെ മറുപടിയെന്ന് കാനം

'പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോള്‍ പോലും അത് നിരാകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല സി.പി.എമ്മിന്. അതേസമയം അവസരം കിട്ടിയപ്പോഴെല്ലാം ബുര്‍ഷ്വാപാര്‍ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സി.പി.ഐ ഒരു മടിയും കാട്ടിയിട്ടില്ല...'

Update: 2022-03-13 04:43 GMT
Advertising

സിപിഎമ്മിന്‍റെ രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐയെ നിശിതമായ ഭാഷയില്‍ വിമർശിച്ച ചിന്തയിലെ ലേഖനത്തിനെതിരെയാണ് കാനത്തിന്‍റെ പ്രതികരണം.

എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. മുന്നണിയിൽ പാർട്ടികൾ തമ്മിൽ പ്രത്യയശാസ്ത്രപരമായ തർക്കങ്ങൾ ആവാം. എന്നാല്‍ വിമർശനം ഉന്നയിക്കുന്നവർ തന്നെയാണ് ആ വിമർശനം ശരിയാണോ എന്ന് ചിന്തിക്കേണ്ടത്. കാനം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ രാഷ്‌ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ ചിന്തക്കുള്ള മറുപടി പറയുമെന്നും കാനം വ്യക്തമാക്കി.

സിപിഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയാണെന്നായിരുന്നു എന്നാണ് 'ചിന്ത'യിലെ വിമർശനം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും സിപിഎമ്മിന്‍റെ രാഷ്ട്രീയപ്രസിദ്ധീകരണമായ 'ചിന്ത'യിലെ ലേഖനത്തില്‍ പറയുന്നു

നേരത്തെ പാർട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിനായി സി.പി.ഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി തുടരുമെന്ന വാചകമുണ്ടായിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് 'തിരുത്തൽവാദത്തിന്‍റെ ചരിത്രവേരുകൾ' എന്നപേരിൽ ചിന്തയിലൂടെ സി.പി.എം മറുപടി ലേഖനമെഴുതിയത്.

സി.പി.ഐ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ സ്വീകരിച്ചിട്ടുള്ള മുന്‍ നിലപാടുകള്‍ ഉള്‍പ്പെടെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ചിന്തയിലെ ലേഖനം. അവസരം ലഭിച്ചപ്പോഴെല്ലാം  ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സി.പി.ഐ മടി കാണിച്ചിട്ടില്ലെന്ന് ലേഖനത്തിലൂടെ സി.പി.എം പറഞ്ഞുവെക്കുന്നു. 1967ലെ ഇ.എം.എസ് സര്‍ക്കാരില്‍ പങ്കാളികളായ സിപിഐ, വര്‍ഗവഞ്ചകര്‍ എന്ന ആക്ഷേപത്തെ അന്വര്‍ഥമാക്കിക്കൊണ്ട് വീണുകിട്ടിയ ആദ്യ അവസരത്തില്‍ തന്നെ ഇ.എം.എസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ഇടപെടല്‍ നടത്തിയ പാര്‍ട്ടിയാണ്.

കേരളത്തിലെ ജാതി-ജന്മി വ്യവസ്ഥയുടെ വേരറുത്ത ഭൂപരിഷ്‌കാരനിയമം നിയമസഭ പാസാക്കിയതിന്‍റെ തൊട്ടടുത്ത ദിവസം സി.പി.ഐ ഉള്‍പ്പടെയുള്ളവര്‍ മുന്നില്‍ നിന്നാണ് ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചത്. സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തിലേറുകയാണ് സി.പി.ഐ ചെയ്തതെന്നും ലേഖനത്തിലൂടെ സി.പി.എം തുറന്നടിച്ചു.

ബുര്‍ഷ്വാ പാട്ടികളുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ ജൂനിയര്‍ പങ്കാളിയാകാന്‍ സി.പി.എം ഒരിക്കലും തയ്യാറായിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം വെച്ചു നീട്ടിയപ്പോള്‍ പോലും അത് നിരാകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല സി.പി.എമ്മിന്. അതേസമയം അവസരം കിട്ടിയപ്പോഴെല്ലാം ബുര്‍ഷ്വാപാര്‍ടികള്‍ക്കൊപ്പം അധികാരം പങ്കിടാന്‍ സി.പി.ഐ ഒരു മടിയും കാട്ടിയിട്ടില്ല.

സ്വന്തം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍കൈയും നേതൃത്വവും ഉള്ളിടത്ത് മാത്രമേ അധികാരത്തില്‍ പങ്കാളിയാകൂ എന്ന വിപ്ലവകരമായ നിലപാട് സി.പി.എം എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. സി.പി.ഐ ആകട്ടെ, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടുകളാണ് എന്നും പിന്തുടര്‍ന്നു പോരുന്നത്. ചിന്ത കുറ്റപ്പെടുത്തി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News