കരുനാഗപ്പള്ളി ലഹരിക്കടത്ത്: പിടിയിലായത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ

മുഖ്യപ്രതി ഇജാസ് സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗവും മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയുമാണ്

Update: 2023-01-10 15:19 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന ലഹരിവേട്ടയിലെ പ്രതികൾ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണെന്ന് വ്യക്തമായി. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതി സജാദ് ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയാണെന്ന് വ്യക്തമായിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംവഗവുമായ ഷാനവാസിന്റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയും ആലിശ്ശേരി മേഖല ഭാരവാഹിയുമാണ്.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകൾ പാർട്ടിയിലുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചിരുന്നു. ഇജാസിന് പാർട്ടി ബന്ധമുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു.

കൗൺസിലർ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ ഇജാസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, തന്റെ വാഹനം വാടകയ്ക്കു നൽകിയതാണെന്നും ലഹരിക്കടത്ത് പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഷാനവാസ് വ്യക്തമാക്കിയത്.

Summary: The accused in Karunagappally drug smuggling case are CPM, DYFI leaders: Reports

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News