സിപിഎമ്മിൻ്റെ ആർഎസ്എസ് ബന്ധം ഓർമിപ്പിച്ച് കെ.സി വേണുഗോപാൽ

സുന്ദരയ്യയുടെ രാജിക്കത്ത്, 77 ലെ തെരഞ്ഞെടുപ്പ് എന്നിവ ഓർമിപ്പിച്ചാണ് കെ.സിയുടെ ഫേസ്ബുക് പോസ്റ്റ്

Update: 2025-06-19 01:26 GMT

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ സിപിമ്മിന്റെ ആർഎസ്എസ് ബന്ധം ഓർമിപ്പിച്ച് കെ.സി വേണുഗോപാൽ. സിപിഎം ആർഎസ്എസുമായി ഇന്നലെയും ഇന്നും സഹകരണത്തിലാണെന്ന് കെ.സി വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. സുന്ദരയ്യയുടെ രാജിക്കത്ത്, 77 ലെ തെരഞ്ഞെടുപ്പ് എന്നിവ ഓർമിപ്പിച്ചാണ് കെ.സിയുടെ ഫേസ്ബുക് പോസ്റ്റ്. ഗതികേടിൻ്റെ മുഖമായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താ സമ്മേളനത്തിലെന്നും വേണുഗോപാൽ. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മുഖ്യമന്ത്രി മാധ്യമങ്ങളെ കബളിപ്പിച്ചുവെന്നും പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലെന്നും വേണുഗോപാൽ.

Advertising
Advertising

കെ.സി വേണുഗോപാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

'ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിക്ക്,

ആർഎസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് അങ്ങ് വാർത്താസമ്മേളനത്തിൽ പറഞ്ഞതുകേട്ടു. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മാധ്യമങ്ങളെ അങ്ങ് കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലല്ലോ. സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയെ അങ്ങേയ്ക്ക് ഓർമയുണ്ടാവും എന്ന് തന്നെ വിശ്വസിക്കുന്നു. ആ ജനറൽ സെക്രട്ടറി സ്ഥാനവും പി.ബി. അംഗത്വവും രാജിവെച്ചുകൊണ്ട് സുന്ദരയ്യ 102 പേജ് വരുന്ന രാജിക്കത്ത്, 1975 സെപ്റ്റംബർ 28ന് പാർട്ടിക്ക് നൽകിയിട്ടുണ്ട്. അതിൽ അദ്ദേഹം പാർട്ടി സ്ഥാനമാനങ്ങൾ രാജിവെയ്ക്കുന്നതിന് 10 കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേത് അങ്ങ് മറന്നെങ്കിൽ, ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു.

"അടിയന്തരാവസ്ഥയെ നേരിടുന്നു എന്നതിന്റെ പേരില്‍ സാമ്രാജ്യത്വപക്ഷപാതിയായ ജനസംഘവുമായും ഫാഷിസ്റ്റ് സംഘടനയായ ആര്‍എസ്എസുമായും കൂട്ടുചേരുന്നതിനെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചിരിക്കുന്നു. ഇത് നമ്മുടെ പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കും. നമ്മുടെ രാജ്യത്തെയും പുറത്തെയും ജനാധിപത്യ സമൂഹങ്ങളില്‍, സാമ്രാജ്യത്വവിരുദ്ധ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കിടയില്‍ നമ്മള്‍ ഒറ്റപ്പെടും."

ന്യൂഡല്‍ഹിയിലെ ഇന്ത്യ പബ്ലിഷേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഈ കത്ത് ഇന്നും പൊതുവിടങ്ങളിൽ ലഭ്യമാണ്. ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണം. സ്വയം ആർഎസ്എസ് വിരുദ്ധ മുഖമുണ്ടക്കാൻ ശ്രമിച്ചാൽ അത് കേവലം മുഖംമൂടി മാത്രമാകുമെന്ന് താങ്കൾക്ക് തന്നെ ധാരണയുണ്ടാവും. 1977ൽ ആര്‍എസ്എസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച് ആദ്യമായി പിണറായി വിജയനെന്ന സിപിഎം നേതാവ് നിയമസഭയിൽ കയറിയതിന്റെ ഓർമ അത്ര പെട്ടെന്നൊന്നും നഷ്ടപ്പെടുന്നതല്ലല്ലോ. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍എസ്എസ് നേതാവ് കെ.ജി.മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ആവശ്യമെങ്കിൽ ഹാജരാക്കാം. പാലക്കാട്ട് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ശിവദാസമേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി പങ്കെടുത്തത് ഇനിയുമെന്ത് തെളിവുകൾ നിരത്തിയാലാണ് അങ്ങ് അംഗീകരിക്കുക? അന്ന് സിപിഎമ്മുമായി സഹകരിക്കാൻ ആർഎസ്എസ് തീരുമാനിച്ച വിവരം ദേശാഭിമാനിയിൽപ്പോയി പി.ഗോവിന്ദപ്പിള്ളയെ അറിയിച്ചെന്നും അതീവ സന്തോഷത്തോടെ സിപിഎം അത് സ്വീകരിച്ചെന്നുമുള്ള വിവരം ബിജെപി മുൻ അധ്യക്ഷൻ കെ.രാമൻ പിള്ള, പഴയ ജനതാ പാർട്ടി നേതാവ് പറഞ്ഞത് സാക്ഷ്യപത്രമാണല്ലോ. 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി.പി.സിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമല്ലേ? അന്ന് വി.പി.സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും ചരിത്ര പുസ്തകങ്ങളിൽ പൊടി പിടിക്കാതെ കിടപ്പുണ്ട്. എല്ലാം വിട്ടേക്കൂ. നാല് വർഷം മുൻപല്ലേ, 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍, സീറ്റുകൾ അടക്കം ചൂണ്ടിക്കാട്ടി നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറല്ലേ. മുൻപൊരിക്കൽ താങ്കൾ തന്നെ മനോരമ ന്യൂസിൽ കൊടുത്ത അഭിമുഖത്തിൽ സമ്മതിച്ച വസ്തുതകൾ കേരളത്തിന്‌ മുൻപിലുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

ചരിത്രം താങ്കളുടെ മറവിയിലേക്ക് പോയെങ്കിൽ, ഈ ദിവസങ്ങൾ ഓർമിപ്പിക്കാം. സംഘപരിവാർ നിലപാടുമായി ഭാരതാംബ ചിത്രം ഉയർത്തി, മതേതര നിലപാടുകളെ മുറിവേൽപ്പിച്ച കേരളത്തിന്റെ ഗവർണർക്ക് നേരെ രാഷ്ട്രീയ വിമർശനം ഉയർത്തിയ സിപിഐ, മറ്റൊരർത്ഥത്തിൽപ്പറഞ്ഞാൽ അങ്ങയുടെ ഘടകകക്ഷി എത്ര ദിവസമാണ് ഒറ്റപ്പെടൽ അനുഭവിച്ചത്. ആർ എസ് എസ് കാര്യാലയമായി രാജ്ഭവനെ മാറ്റിയിരിക്കുകയാണ് ഗവർണർ. ഒരു വാക്ക് കൊണ്ടോ നോക്കുകൊണ്ടോ പോലും ഗവർണറെയോ സംഘപരിവാറിയോ വേദനിപ്പിക്കാൻ അങ്ങ് തയ്യാറായില്ലല്ലോ. ഒടുവിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്നത് കൊണ്ട് ഇന്ന് വാർത്താസമ്മേളനം നടത്തി സംഘപരിവാർ വിരുദ്ധ മുഖം സ്വയം അവരോധിക്കാൻ നിർബന്ധിതനാവുകയായിരുന്നല്ലോ താങ്കൾ. ഗതികേടിന്റെ മുഖമായിരുന്നു ഇന്ന് താങ്കൾക്ക് വാർത്താസമ്മേളനത്തിലുടനീളം. ചിരി കൊണ്ടോ, പിആർ മിനുക്കലുകൾ കൊണ്ടോ മായ്ച്ചാൽ മറയുന്നതല്ല അതെന്ന് അങ്ങ് മനസ്സിലാക്കണം. ആർ എസ് എസ്സുമായി നേരത്തെ കച്ചവടമുറപ്പിച്ച്‌, ഗോവിന്ദൻ മാഷ് പറഞ്ഞ സത്യം വിവാദമായപ്പോൾ തിരഞ്ഞെടുപ്പിന്റെ തലേദിവസം തലയിൽ മുണ്ടിടാനുള്ള ശ്രമമാണ് അങ്ങ് നടത്തിയത്. ഇനിയും ചരിത്രം അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ, അറിയിച്ചാൽ മതി. തെളിവുകൾ കൂടി പുറത്തുവിടാം.

പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ വന്നെന്നോ, വൈകാരികതയിലോ ആവേശത്തിലോ സംഭവിച്ചതെന്ന് കരുതാൻ വയ്യ. മറിച്ച്, വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഘപരിവാറുമായി കൈകോർക്കാനും ആ വോട്ടുകൾ പ്രീണിപ്പിക്കാനുമുള്ള ആദ്യഘട്ട ദൗത്യം മാത്രമാണ് എം.വി.ഗോവിന്ദൻ നടത്തിയത്. ആർ എസ് എസ് ഉൾപ്പെടെയുള്ള വർഗീയ ശക്തികളോടുള്ള സമീപനവും, ഇസ്രായേൽ വിരോധവുമെല്ലാം ഇത്തരത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അടവ് നയങ്ങൾ മാത്രമാണ് നിങ്ങൾക്ക്. കേരളത്തിന്റെ മതേതര മനസ്സിൽ നിന്ന് വിമർശനമുണ്ടായപ്പോൾ തിരുത്തുന്നതിൽ ഒട്ടുമേ സത്യസന്ധതയുണ്ടായിരുന്നില്ല. ഇന്നലെയും ഇന്നും നാളെയും നിങ്ങൾ സഖ്യത്തിലാണ്, സംഘപരിവാറുമായി, ആർഎസ്എസുമായി. ഇനിയുമത് ഉറക്കെ വിളിച്ചുപറയും.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News