Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കണ്ണൂർ: പിഎം ശ്രീ പദ്ധതിക്ക് പിന്നാലെ കെ-റെയിൽ പദ്ധതിയിലും കേന്ദ്രത്തിന് വഴങ്ങാൻ കേരളം. കെ-റെയിൽ പുതിയ മാർഗത്തിലേക്ക് മാറേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടി വരും. പണം തടസമായിരുന്നില്ലെന്നും കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മാർച്ചിൽ ഇ.ശ്രീധരൻ റെയിൽവെക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എം.വി ഗോവിന്ദന്റെ പ്രസ്താവന.
കേരള സർക്കാർ അഭിമാനത്തോടെ പ്രഖ്യാപിച്ച കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുന്നു എന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിൽ നിന്ന് വ്യക്തമാകുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള പണം സമാഹരിക്കാമായിരുന്നു എന്നാൽ കേന്ദ്രം അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ പദ്ധതിയിൽ മാറ്റം വരണമെന്നാണ് ഗോവിന്ദൻ പറഞ്ഞത്.
കേരളത്തിന്റെ അരനൂറ്റാണ്ട് കണ്ടുകൊണ്ടുള്ള വികസന പ്രവർത്തനത്തിനാണ് കെ-റെയിലിലൂടെ സംസ്ഥാന സർക്കാർ ഭാവന നൽകിയത്. എന്നാൽ അതിന് കേന്ദ്ര അനുമതി നിഷേധിച്ച സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള മാർഗങ്ങൾ തേടും. പദ്ധതിയിൽ മാറ്റം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വന്നാൽ അത് അംഗീകരിച്ച് മുന്നോട്ട് പോകുമെന്നുള്ള സൂചകനകളാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.