കൊല്ലത്തും കോഴിക്കോടും തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; വീട്ടമ്മയുടെ കാലൊടിഞ്ഞു

അതേസമയം, തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് തദ്ദേശ വകുപ്പ്.

Update: 2022-09-12 12:09 GMT
Advertising

കൊല്ലത്തും കോഴിക്കോടും തെരുവുനായ കുറുകെ ചാടി സ്കൂട്ടർ‍ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കൊല്ലം അഞ്ചലിൽ സ്കൂട്ടറിന് കുറുകെ തെരുവുനായ ചാടി കൊട്ടാരക്കര സ്വദേശി കവിതയ്ക്കാണ് പരിക്കേറ്റത്.

കവിതയുടെ ഇടത് കാൽ പൂർണമായും ഒടിഞ്ഞു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ രാവിലെ ഒമ്പതിനായിരുന്നു അപകടം.

കോഴിക്കോട് കുറ്റ്യാടിയില്‍ തെരുവുനായ കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞ് രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. പേരാമ്പ്ര സ്വദേശി മല്ലികയ്ക്കും മകന്‍ രാജിലിനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ പദ്ധതിക്ക് രൂപം നൽകാനൊരുങ്ങുകയാണ് തദ്ദേശ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും.

തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ ആവിഷ്കരിക്കാനാണ് ആലോചന. നായകളെ വീടുകളിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നതും പരിഗണനയിൽ വരും.

തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നീങ്ങുന്നത്.

എ.ബി.സി പ്രവർത്തനം ഊർജിതമാക്കുക, തെരുവുനായകള്‍ക്ക് ഷെല്‍റ്ററിങ് സംവിധാനമൊരുക്കുക, ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഉപയോഗിപ്പെടുത്തുക, നായ വളർത്തലിനും വില്‍പനയ്ക്കും ലൈസന്‍സിങ് കർശനമാക്കുക എന്നിവ സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News