ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും

ഇടതു മുന്നണിക്ക് 12 വരെ സീറ്റുകൾ ലഭിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് അവലോകനം നടത്താൻ വേണ്ടിയാണ് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ്‌ എം.എം ഹസൻ യോഗം വിളിച്ചുചേർത്തത്

Update: 2024-05-04 02:56 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകള്‍ അവലോകനം ചെയ്യാൻ കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരും. കേരളത്തിൽ നിന്ന് എത്ര സീറ്റ് ലഭിക്കുമെന്നതിൽ കോൺഗ്രസ് ഇന്ന് വിലയിരുത്തൽ നടത്തും. യോഗത്തിന് പിന്നാലെ കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷന്റെ പൂർണചുമതല ഏറ്റെടുക്കും.

ഇന്നലെയാണ് എല്ലാ ജില്ലകളിലും തെരഞ്ഞെടുപ്പ് അവലോകനയോഗം പൂർത്തിയായത്. അതിന്റെ തുടർച്ചയായാണ് കെ.പി.സി.സി ആസ്ഥാനത്ത് ഇന്ന് യോഗം ചേരുന്നത്. യോഗത്തിൽ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും ലോക്സഭയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ഇടതു മുന്നണിക്ക് 12 വരെ സീറ്റുകൾ ലഭിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും വിലയിരുത്തിയതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് അവലോകനം നടത്താൻ വേണ്ടിയാണ് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ്‌ എം.എം ഹസൻ യോഗം വിളിച്ചുചേർത്തത്. ബൂത്ത്‌ തലത്തിൽ നിന്ന് ലഭിച്ച കണക്കുകളടക്കം പരിശോധിച്ച ശേഷമായിരിക്കും സീറ്റ് കണക്കിലേക്കെത്തുക. കൂടാതെ, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട്‌ ലഭിച്ചില്ലെന്ന ആക്ഷേപങ്ങൾ കൂടി നേതൃത്വം പരിശോധിക്കും. സ്ഥാനാർഥികൾ സ്വയം ഫണ്ട് കണ്ടെത്തിയില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം കൂടി ചർച്ച ചെയ്യുക.

യോഗത്തിന് ശേഷം കെ സുധാകരൻ കെ.പി.സി.സി അധ്യക്ഷന്റെ പൂർണചുമതല ഏറ്റെടുക്കും. ഇതിന് എ.ഐ.സി.സി നേതൃത്വം അനുമതി നൽകിക്കഴിഞ്ഞു. 29നു ചുമതല ഏറ്റെടുക്കുമെന്നായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഹസൻ അവലോകന യോഗം വിളിച്ചതോടെ, യോഗശേഷം മതിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു.

Full View

Summary: KPCC leadership to meet today to review chances of victory or defeat in Lok Sabha polls 2024

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News