30 വർഷക്കാലം വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകൻ ശശികുമാർ ഒളിവിൽ തന്നെ

കഴിഞ്ഞ മൂന്നു ടേമായി സി.പി.എമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറാണ് ശശികുമാർ. പരാതി ഉയർന്നതോടെ പാർട്ടി നിർദേശപ്രകാരം നഗരസഭാംഗത്വം രാജിവെച്ചു.

Update: 2022-05-13 10:08 GMT
Advertising

മലപ്പുറം: 30 വർഷത്തോളം വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്ന സെന്റ് ജമാസ് സ്‌കൂളിലെ അധ്യാപകനായ ശശികുമാർ ഇപ്പോഴും ഒളിവിൽതന്നെ. മലപ്പുറം നഗരസഭയിലെ മുൻ സി.പി.എം കൗൺസിലറായ ശശികുമാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്ന മീ റ്റൂ ആരോപണത്തിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്.

സ്‌കൂളിൽനിന്ന് വിരമിച്ചതിനു ശേഷം അധ്യാപകൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികൾ ഉയർന്നുവന്നത്. മലപ്പുറം വനിതാ സ്റ്റേഷനിൽ കേസെടുത്തതോടെയാണ് ശശികുമാർ ഒളിവിൽ പോയത്. പതിറ്റാണ്ടുകളായി പരാതി നൽകിയിട്ടും മാനേജ്‌മെന്റ് ഒന്നും ചെയ്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചു.

കഴിഞ്ഞ മൂന്നു ടേമായി സി.പി.എമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറാണ് ശശികുമാർ. പരാതി ഉയർന്നതോടെ പാർട്ടി നിർദേശപ്രകാരം നഗരസഭാംഗത്വം രാജിവെച്ചു. സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽനിന്നും സസ്‌പെൻഡ് ചെയ്തു.

അധ്യാപകനായിരുന്ന 30 വർഷക്കാലവും ഇയാൾ വിദ്യാർഥിനികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മലപ്പുറം ഡി.ഡി.ഇയോട് വിശദീകരണം തേടി.

ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ഇന്ന് സെന്റ് ജമ്മാസ് സ്‌കൂളിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സ്‌കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News