നിലമ്പൂരിൽ തെരഞ്ഞെടുപ്പ് വിഷയമായി മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയും; സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ്
സീറ്റ് പ്രതിസന്ധിയില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ വാദം തള്ളി കെ.സി വേണുഗോപാൽ
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാകുന്നു. ജില്ലയിലെ ഹയർസെക്കന്‍ഡറി സീറ്റ് സംബന്ധിച്ച് തെറ്റായ കണക്കാണ് സർക്കാരിന്റേതെന്നും സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു.
മറ്റ് ജില്ലകളിൽ സീറ്റ്കൾ ഒഴിഞ്ഞു കിടക്കുമ്പോഴും, മലപ്പുറം ജില്ലയിൽ കുട്ടികൾ ഫീസ് നൽകി പഠിക്കേണ്ട അവസ്ഥയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ മിച്ചം ആണെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.കഴിഞ്ഞ വർഷവും സീറ്റുകൾ അധികമുണ്ടായെന്നും താൻ പറയുന്നതാണ് ശരിയായ കണക്കെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.മലപ്പുറം ജില്ലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി നിയമസഭയിൽ അടക്കം വലിയ ചർച്ചയായതാണ്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാകുന്നത് ആദ്യമാകാം. നിർണായക തെരഞ്ഞെടുപ്പ് ആയതിനാൽ കൃത്യമായ മറുപടിയൊ നടപടിയോ ഇല്ലാതെ സർക്കാരിന് ഈ വിഷയം അവഗണിക്കാൻ ആകില്ല.
തിരഞ്ഞെടുപ്പ് കാലമാണ്, സർക്കാരിൻ്റെ നയങ്ങൾ, വികസനം, തുടങ്ങി പലവിധ വിഷയങ്ങൾ , പ്രചാരണ വിഷയമാണ്.ഇതിനിടയിലാണ് സമീപകാല തെരഞ്ഞെടുപ്പിൽ ഒന്നും പ്രചാരണ വിഷയം ആകാത്ത മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയും നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുന്നത്.