'കെ.കെ രമ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്'; എം.എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

പ്രസ്താവനയിൽ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി

Update: 2022-07-14 18:36 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമയ്‌ക്കെതിരായ മണിയുടെ പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ രമ വിധവയായതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് എം.എം മണി വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസ്താവനയിൽ അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം.എം മണിയുടെ മോശം പരാമർശത്തിനെതിരെ പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല'- എം.എം മണി നിയമസഭയിൽ പറഞ്ഞു. പൊലീസിനെതിരെ കെ.കെ രമ വിമർശനമുന്നയിച്ചപ്പോളാണ് അദ്ദേഹത്തിന്റെ മോശം പരാമർശം.

എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു. അതേസമയം താൻ ആരെയും അപമാനിച്ചിട്ടില്ലെന്ന് എം.എം മണി വ്യക്തമാക്കി. പരാമർശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ 'മിണ്ടാതിരിയെടാ ഉവ്വേ' എന്നായിരുന്നു മണിയുടെ പ്രതികരണം. ''കൂവിയിരുത്തലൊന്നും എന്റെയടുത്ത് പറ്റില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.'' എം എം മണി പറഞ്ഞു.

കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയിൽ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News