നെഹ്‌റു ട്രോഫി ജലോത്സവം: ദൃശ്യമാധ്യമ അവാർഡ് മീഡിയവണിന്

മികച്ച റിപ്പോർട്ടറായി ബിനിൽ സാബുവും കാമറാമാനായി ജെ. മാഹീനും തെരഞ്ഞെടുക്കപ്പെട്ടു.

Update: 2023-07-22 11:47 GMT

ആലപ്പുഴ: 68-ാമത് നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏർപ്പെടുത്തിയ 2022-ലെ നെഹ്റു ട്രോഫി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർ, കാമറാപേഴ്സൺ പുരസ്‌കാരങ്ങൾ മീഡിയാവൺ ആലപ്പുഴ ബ്യൂറോ ചീഫ് ബിനിൽ സാബു, കാമറാമാൻ ജെ. മാഹീൻ എന്നിവർ നേടി. മീഡിയാവണിൽ സംപ്രേഷണം ചെയ്ത വള്ളംകളി സ്പെഷ്യൽ വാർത്തകൾക്കാണ് പുരസ്‌കാരം.

അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡ് മാതൃഭൂമി റിപ്പോർട്ടർ ജിനോ സി. മൈക്കിളിനാണ്. മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'പുന്നമടപ്പൂരം' എന്ന വാർത്താ പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. മികച്ച വാർത്താചിത്രത്തിനുള്ള പുരസ്‌കാരം മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ അരുൺ ശ്രീധറിനാണ്. 'കായൽരാജാവ്' എന്ന തലക്കെട്ടോടെയുള്ള ചിത്രമാണ് അവാർഡിന് അർഹനാക്കിയത്.

Advertising
Advertising

നെഹ്റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടി-ദൃശ്യമാധ്യമങ്ങളിൽ വന്ന ജലമേളയുടെ പ്രചരണത്തിനു സഹായകമായ റിപ്പോർട്ട്, വാർത്താചിത്രം വിഭാഗങ്ങൾക്കും ടി.വി. വാർത്താ റിപ്പോർട്ടർക്കും കാമറാപേഴ്സണുമാണ് അവാർഡ് ഏർപ്പെടുത്തിയത്. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 12-ന് വള്ളംകളി വേദിയിൽവെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

മീഡിയ അക്കാദമി സെക്രട്ടറി കെ.ജി. സന്തോഷ്, പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, മീഡിയ അക്കാദമി ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. രാജഗോപാൽ, ടി.വി. ജേണലിസം വകുപ്പ് തലവൻ ബി. സജീഷ് എന്നിവരടങ്ങിയ സമതിയാണ് വിധിനിർണയം നടത്തിയതെന്ന് പബ്ലിസിറ്റി കമ്മറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News