Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് കോണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രക്ഷിതാക്കളുടെ യോഗത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍. മക്കള്‍ സ്‌കൂളില്‍ നേരിട്ട ദുരനുഭവങ്ങള്‍ രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കുവെച്ചു. പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക മകന്റെ മുഖത്തടിച്ചുവെന്ന് രക്ഷിതാവ് ആരോപിച്ചു. 9ാം ക്ലാസിലേക്ക് പ്രൊമോട്ടായ മകനെ ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് എട്ടാം ക്ലാസിലേക്ക് തരം താഴ്ത്തുന്ന നടപടി സ്‌കൂള്‍ സ്വീകരിച്ചുവെന്നും മകനില്‍ നിന്നും ഇക്കാര്യം എഴുതി വാങ്ങിയെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇതുവരെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും രക്ഷിതാവിന്റെ പരാതി.
''പുസ്തകം ഒരു ദിവസം കൊണ്ടുവരാന്‍ വൈകീയതിന് അധ്യാപികയായ സ്റ്റെല്ല ബാബു മകന്റെ മുഖത്തടിച്ചു. സ്‌കൂളില്‍ വരാതെ പതിനൊന്ന് ദിവസത്തോളം മകന്‍ ട്രോമയില്‍ ഇരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാറി തിരൂര് ഉള്ള മറ്റൊരു സ്‌കൂളിലേക്ക് മാറി ചേരുകയാണ് ഉണ്ടായത്. ആ മകന് ശേഷം അവന് താഴെയുള്ള രണ്ട് മക്കള്‍ ഇപ്പോഴും ഇവിടെ പഠിക്കുന്നുണ്ട്. മരിച്ച പോയ മകളുടെ ക്ലാസ്‌മേറ്റാണ് എന്റെ മകന്‍.
ഒരു കുട്ടിയേയും ഇവിടെ നിന്ന് പുറത്താക്കില്ലെന്ന ഉറച്ച വിശ്വാസം എല്ലാവര്‍ക്കും വേണം. ഇത് നമ്മളുടെ കുട്ടികളുടെ സ്‌കൂളാണ്. ഹരാസ്‌മെന്റും ഇത്തരം നിയമനടപടികളുമായി കുട്ടികളെ ബുദ്ധിമുട്ടിക്കരുത്. മാറ്റി നിര്‍ത്തിയ സ്റ്റെല്ല ബാബു എന്ന സിസ്റ്റര്‍ ഇവിടെ ക്ലാസ് തുടങ്ങി രണ്ടാം ആഴ്ച്ചയില്‍ വെച്ച ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഒമ്പതാം ക്ലാസിലേക്ക് ആയ എന്റെ മോനെകൊണ്ട് ഞാന്‍ സ്വമേധയാ 8ാം ക്ലാസിലേക്ക് മാറാന്‍ തയ്യാറാണെന്ന് എഴുതി വാങ്ങി. അതും എന്റെ മുന്നില്‍ വെച്ച്. അങ്ങനെയുള്ള ഒരു മാനേജ്‌മെന്റിലെ അംഗമാണ് ഇവിടെ ഉണ്ടായിരുന്ന സ്റ്റെല്ല ബാബു.
മാര്‍ക്കുകള്‍ കുറവുണ്ടാകും അതിന് ഇങ്ങനെ ചെയ്യാന്‍ പാടില്ല. മരിച്ചു പോയ മകളുടെ ക്ലാസില്‍ വെറും അഞ്ചോ ആറോ പെണ്‍കുട്ടികള്‍ മാത്രമാണ് ഉള്ളത്. ബാക്കി ക്ലാസുകളില്‍ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഒരു രക്ഷിതാവിനും സ്‌കൂളില്‍ സംസാരിക്കാന്‍ ഒരു അവകാശവും ഇല്ല. അഞ്ചുതവണ ഈ സ്‌കൂളില്‍ മീറ്റിങ്ങിന് വന്നിട്ടുണ്ട്. ഇത് വരെ ഇവിടത്തെ പ്രിന്‍സിപ്പളിനെ കാണാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു വസ്തുവാണ് ഇവിടത്തെ പ്രിന്‍സിപ്പല്‍,'' രക്ഷിതാവ് പറഞ്ഞു.
അതേസമയം, വീഴ്ച്ച ഏറ്റുപറഞ്ഞ് സ്‌കൂള്‍ മാനേജ്‌മെന്റ്. പുറത്താക്കിയ പ്രിന്‍സിപ്പാളിന് പകരം ആക്ടിങ്ങ് പ്രിന്‍സിപ്പളിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കും. കുട്ടികള്‍ക്കായി പുതിയ കൗണ്‍സിലറെ നിയമിക്കും. അധ്യാപകര്‍ക്കും കൗണ്‍സിലിങ്ങ് നല്‍കും. രക്ഷിതാക്കളുടെ പരാതി കേള്‍ക്കുമെന്നും യോഗത്തില്‍ തീരുമാനമായി.