നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറി: ഷാഫി പറമ്പിൽ

സമരക്കാർ ആത്മഹത്യാ സ്‌ക്വാഡ് ആണെന്നാണ് പറയുന്നത്. തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോ ഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.

Update: 2023-02-27 05:35 GMT
Advertising

തിരുവനന്തപുരം: നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി സർക്കാർ മാറിയെന്ന് ഷാഫി പറമ്പിൽ. താടിയില്ല, കോട്ടിട്ടില്ല എന്നത് മാത്രമാവരുത് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം. പ്രതിഷേധിക്കുന്നവരെ അർബൻ നക്‌സലുകളെന്നും തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങെന്നും വിളിക്കുന്ന ബി.ജെ.പിയുടെ അതേ മാതൃകയിലാണ് കേരള സർക്കാരും മുന്നോട്ട് പോകുന്നത്. തെക്ക് വടക്ക് സമരക്കാരെന്നും കേരള വികസന വിരുദ്ധരെന്നും വിളിച്ചാണ് ഇവിടെ സമരക്കാരെ നേരിടുന്നതെന്നും ഷാഫി പറഞ്ഞു. നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ നികുതിയും വർധിപ്പിച്ചിട്ട് സമരം ചെയ്യരുതെന്ന് പറയാൻ ഞങ്ങൾ ആരുടെയും അടിമകളല്ല. സമരപാരമ്പര്യം പറയുന്നവർ എന്തിനാണ് കറുത്ത കഷണം തുണിയെ പേടിക്കുന്നത്. സ്പീക്കറുടെ കസേര വലിച്ചിട്ടവരെ മന്ത്രിയാക്കിയ സർക്കാരാണ് ഇത്. അവിടത്തെ കമ്പ്യൂട്ടർ വലിച്ചെറിഞ്ഞവരാണ് മന്ത്രിമാരായത്. പോലീസിനെ ഉപയോഗിച്ച് സമരത്തെ തല്ലിതകർക്കാമെന്ന് ആരും കരുതണ്ടെന്നും ഷാഫി പറഞ്ഞു.

സമരം തുടരുക തന്നെ ചെയ്യും. ഒരു പോലീസ് ജീപ്പും കത്തിച്ചിട്ടില്ല ഒരു കെ.എസ്.ആർ.ടി.സി ബസ്സിനും കല്ലെറിഞ്ഞിട്ടില്ല. കളമശ്ശേരിയിൽ ഒരു ചെറുപ്പക്കാരന്റെ തല തല്ലിത്തകർത്തു. സി.പി.എമ്മിന്റെ മുൻ എം.എൽ.എ മരിച്ച വീട്ടിൽ കെട്ടിയ കറുത്ത കൊടി പോലും അഴിച്ചുമാറ്റി. ആകാശ് തില്ലങ്കേരി പാട്ടുംപാടി നടക്കുമ്പോൾ പി.കെ ഫിറോസിനെ ജയിലിൽ അടക്കുന്നതാണ് സർക്കാർ നയം. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരെ ബസ്സിലിട്ടാണ് പൊലീസ് ക്രൂരമായി മർദിച്ചത്. സമരക്കാർ ആത്മഹത്യാ സ്‌ക്വാഡ് ആണെന്നാണ് പറയുന്നത്. തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News