'വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാടല്ല'; പ്രിന്റു മഹാദേവിനെ തള്ളി രാജീവ് ചന്ദ്രശേഖർ
പ്രിന്റുവിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
തിരുവനന്തപുരം:രാഹുൽ ഗാന്ധിക്ക് എതിരായ ബിജെപി നേതാവ് പ്രിന്റു മഹാദേവന്റെ പരാമർശം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. പ്രിന്റുവിന്റെ പരാമർശത്തോട് യോജിപ്പില്ല. വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും പുറത്തുവന്ന ചാറ്റുകളെ കുറിച്ച് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതിനിടെ,തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രിന്റു മഹാദേവ് പ്രതികരിച്ചു. പൊലീസ് തന്റെ വീട്ടിൽ കയറി നരവേട്ട നടത്തിയെന്നും താന്‍ അഹിംസ വാദിയാണെന്നും ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പ്രിന്‍റു മാധ്യമങ്ങളോട് പറഞ്ഞു.
'എന്റെ വാക്കുകൾ വളച്ചൊടിച്ചു. ബോധപൂർവം ചർച്ച നടത്തിയ അവതാരക തേജോവധം ചെയ്തു.ചർച്ച നടത്തിയ അവതാരകക്കും ചാനലിനും എതിരെ നിയമ നടപടി സ്വീകരിക്കും .രാജ്യത്തെ സംബന്ധിച്ച വിഷയത്തിൽ എന്റെ പ്രതികരണം വൈകാരികമാണ്. ഞാന്‍ ആരെയും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടില്ല.ചാനൽ ചർച്ചകളിലൂടെ നേതാവായ ആളല്ല ഞാൻ.പാർട്ടി എനിക്കൊപ്പമുണ്ട്.' പ്രിന്‍റു പറഞ്ഞു.
' വാക്കുകൾ അടർത്തിയെടുത്ത് പാർട്ടിയെ ആക്രമിക്കുകയാണ്. ഞാനില്ല എന്നറിഞ്ഞിട്ടും ഭാര്യയും മകളും മാത്രമുള്ളപ്പോള്‍ പൊലീസ് വീട്ടിലെത്തി ഭീതിയുണ്ടാക്കി.പൊലീസ് നടപടിയിൽ കുടുംബാംഗങ്ങൾക്ക് മനോവിഷമമുണ്ടായി'.അച്ഛനും അമ്മയ്ക്കുമെതിരെ വധഭീഷണി ഉണ്ടായെന്നും പ്രിന്‍റു പറഞ്ഞു.