സൈബർ ആക്രമണം നടത്തിയാൽ പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബർ വെട്ടുകിളികൾക്ക് വെട്ടുകിട്ടിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
രാഹുലിനെ പുറത്താക്കാൻ നേരത്തെതന്നെ പാർട്ടി തീരുമാനം എടുത്തിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു
കോഴിക്കോട്: സൈബർ ആക്രമണം നടത്തിയാൽ ഭീരുക്കളായി പേടിച്ച് പിന്മാറുമെന്ന് വിചാരിച്ച സൈബർ വെട്ടുകിളികൾക്ക് വെട്ടുകിട്ടിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. അങ്ങനെ പേടിച്ച് പിന്മാറാത്തവരും പാർട്ടിയിൽ ഉണ്ടെന്ന് മനസിലാക്കിയില്ലെയെന്നും ഉണ്ണിത്താൻ. വെട്ടുകിളി കൂട്ടങ്ങൾ കൂലിത്തൊഴികളാണ്. അവർ ദിവസ കൂലിക്കാരാണ്. അവരെകൂടി കണ്ടെത്തി പുറത്താക്കണം. അവർ പാർട്ടിക്ക് ഡാമേജ് ഉണ്ടാക്കുകയാണ്.
രാഹുലിനെതിരെ നിലപാടെടുത്ത കോൺഗ്രസ് നേതാക്കളെ സൈബർ അക്രമത്തിലൂടെ കീഴടയ്ക്കാം എന്ന് ചിന്തിച്ച കുറേ അധികം പേരുണ്ട്. ഇത്തരം ആളുകളെ കോൺഗ്രസിൽ വെച്ച് പുറപ്പിച്ചാൽ പാർട്ടിയെ ഹൈജാക്ക് ചെയ്യും. അത്തരം ആളുകളെ കോൺഗ്രസ് നിലയ്ക്ക് നിർത്തണം. ഇനി ഒരു കോൺഗ്രസ് നേതാവിന് കോൺഗ്രസിനകത്ത് നിന്ന് സൈബർ അറ്റാക്ക് ഉണ്ടാകരുത്.
രാഹുലിനെ പുറത്താക്കാൻ നേരത്തെതന്നെ പാർട്ടി തീരുമാനം എടുത്തിരുന്നു. എടുത്ത തീരുമാനത്തിന് കൂട്ടായ ആലോചനയ്ക്ക് വേണ്ടിയാണ് ഒരു ദിവസം വൈകിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.