''മുഖ്യമന്ത്രി ഭീരുവാണ്, പിണറായിയുടെ പേടിമാറാൻ ജനങ്ങള്‍ പ്രാർത്ഥിക്കണം...''; പരിഹാസവുമായി ചെന്നിത്തല

''കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തിൽ സ്വൈര്യമായി ഇറങ്ങി നടക്കാൻ പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക''

Update: 2022-06-13 06:41 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം നമ്പര്‍ ഭീരുവാണെന്ന് മുന്‍പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്ന രീതിയെയും സുരക്ഷ വര്‍ധനയുടെ പേരിലെ പൊലീസ് നടപടികളെയും വിമര്‍ശിച്ചാണ് ചെന്നിത്തല രംഗത്തുവന്നത്.

മുഖ്യമന്ത്രിയുടെ പേടി മാറാന്‍ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണമെന്നും വഴിപാടുകൾ നടത്തണമെന്നും ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണമെന്നും ചെന്നിത്തല പരിഹസിച്ചു. കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നതെന്ന് പറഞ്ഞാണ് ചെന്നിത്തല ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചത്.



Full View


രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

*മുഖ്യമന്ത്രി ഒന്നാം നമ്പർ ഭീരു*. പൊതുജനങ്ങൾക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ഭീരുവിനായി ഒരുക്കുന്നത് മുഖ്യമന്ത്രിയെ ഉപദേശകർ കുറേശ്ശെ ഹൊറർ സിനിമകൾ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള 'ഫോബിയ'കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാൻ ജനങ്ങൾ സർവ്വമത പ്രാർത്ഥനകൾ സംഘടിപ്പിക്കണം, വഴിപാടുകൾ നടത്തണം, ജപിച്ച ഏലസ്സുകൾ നൽകുകയോ, ഓതിക്കുകയോ, കുർബ്ബാന അർപ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാർത്ഥനകൾ നടത്തണം… അല്ലെങ്കിൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും. കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്. അതുകൊണ്ട് പൊതുനിരത്തിൽ പൊതുജനങ്ങൾക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാൻ എല്ലാവരും പ്രാർത്ഥിക്കുക.

അതേസമയം മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ ഫർഹാൻ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ പൊലീസിനു മുന്നിൽ വെച്ച് മർദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മർദിക്കുകയുമായിരുന്നു. 'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് പല തവണ അടിച്ചു. എന്നാൽ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.സിപിഎം പ്രവർത്തകർക്ക് പൊലീസ് മർദിക്കാൻ അവസരം ഉണ്ടാക്കിക്കാെടുത്തതിനെ കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു. കെഎസ്.യു നേതാവിനെ മർദിച്ച സിപിഎം പ്രവർത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.. ഭർണശ്ശേരി മേഖലയിലുള്ള സിപിഎം പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News