ഞാൻ സന്ന്യാസിയല്ല, സ്ഥാനമോഹമില്ലാത്ത ആളുമല്ല; സ്ഥാനങ്ങൾ തേടിപ്പോകാറില്ല: രമേശ് ചെന്നിത്തല

മീഡയവൺ എഡിറ്റർ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Update: 2023-09-12 11:37 GMT
Advertising

കോഴിക്കോട്: താൻ സ്ഥാനമോഹമില്ലാത്ത ആളല്ലെന്നും എന്നാൽ സ്ഥാനങ്ങൾ തേടിപ്പോകാറില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര സമയത്തിനുള്ളിൽ ഈ സ്ഥാനത്തെത്തണം എന്ന് കരുതി പ്രവർത്തിക്കാറില്ല. അതേസമയം താൻ മോഹമുക്തനായ ആളല്ലെന്നും ചെന്നിത്തല പറഞ്ഞു. മീഡയവൺ എഡിറ്റർ പ്രമോദ് രാമനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പിണറായി സർക്കാരുമായി ഒരു കോംപ്രമൈസുമില്ലാത്ത പോരാട്ടം നടത്തിയിട്ടുണ്ട്. സ്പ്രിംഗ്‌ളർ കരാർ അടക്കം പലതിലും പിണറായി വിജയന്റെ തീരുമാനം മാറ്റിക്കാൻ പ്രതിപക്ഷനേതാവെന്ന നിലയിൽ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാറില്ല. മുമ്പ് വി.എസ് അച്യുതാനന്ദൻ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ അടക്കം ആരോപണം ഉന്നയിച്ചിരുന്നു. അങ്ങനെയൊരു രീതി താൻ സ്വീകരിക്കാറില്ലെന്നും ചെന്നിത്തല പറഞ്ഞു.

താൻ പാർട്ടിയെ വിമർശിക്കുന്ന ആളല്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ്. തനിക്ക് ഇപ്പോഴും പ്രവർത്തകർക്കിടയിൽ സ്വീകര്യതയുണ്ട്. കേരളത്തിൽനിന്ന് പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അനിവാര്യരാണ്. താൻ ഇപ്പോൾ അനിവാര്യനല്ലെന്ന് നേതൃത്വത്തിന് തോന്നിയിരിക്കാം. സ്ഥാനമാനങ്ങൾക്ക് വേണ്ടി പാർട്ടിയിൽ പ്രശ്‌നമുണ്ടാക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

എൻ.എസ്.എസ് നിലപാടുകൾ തന്റെ മന്ത്രിസഭാ പ്രവേശനത്തിന് സഹായകരമായിരിക്കാം. ആർ.എസ്.എസുമായും ബി.ജെ.പിയുമായും യോജിക്കാത്ത സംഘടനയെന്ന നിലയിൽ എൻ.എസ്.എസിനോട് ബഹുമാനമുണ്ട്. ഇപ്പോൾ എൻ.എസ്.എസിന് തന്നോട് അകൽച്ചയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നും മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച ആളാണ്. അത് ജീവിതംകൊണ്ട് തെളിയിച്ച ആളാണ്. തന്റെ മതേതര നിലപാടിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. കെ. മുരളീധരനുമായി തനിക്ക് ഇപ്പോൾ നല്ല ബന്ധമാണ്. തനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ പോലും മുരളീധരനെതിരെ ഒന്നും പറയില്ല. പാർട്ടിക്ക് മുതൽക്കൂട്ടാവുന്ന ഒരു പ്രവർത്തകനായി എന്നുമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News