വിദ്യാർഥിയെ മർദ്ദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം; എസ്‌ഐക്കെതിരെ നടപടി ശിപാർശ

ദുർബല വകുപ്പുകൾ ചുമത്തിയാണ് വാറണ്ടുള്ള പ്രതിയെ വിട്ടയച്ചതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി

Update: 2021-11-27 05:27 GMT
Advertising

വിദ്യാർഥിയെ മർദ്ദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ എസ്‌ഐക്കെതിരെ നടപടി ശിപാർശ. തിരുവനന്തപുരം കണിയാപുരത്ത് നടന്ന സംഭവത്തിൽ മംഗലപുരം എസ്‌ഐ വി തുളസീധരൻ നായർക്കെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് ആണ് റിപ്പോർട്ട് നൽകിയത്. ദുർബല വകുപ്പുകൾ ചുമത്തിയാണ് വാറണ്ടുള്ള പ്രതിയെ വിട്ടയച്ചതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ മർദിച്ച കേസിലാണ് പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചത്. മർദനമേറ്റയാളുടെ മൊഴി രേഖപ്പെടുത്തും മുമ്പെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുകയായിരുന്നു. പൊലിസ് നടപടി വിവാദമായതോടെയാണ് മർദനമേറ്റ അനസിന്റെ മൊഴി രേഖപ്പെടുത്തിയത്. ആയുധം കൊണ്ട് ആക്രമിക്കാത്തതിനാൽ സ്റ്റേഷൻ ജാമ്യം നൽകാമെന്നാണ് പ്രതിക്ക് ജാമ്യം നൽകിയതിൽ എസ്.ഐയുടെ വിശദീകരണം. സി.ഐ സ്ഥലത്തില്ലാത്തതിനാൽ എസ്.ഐക്കായിരുന്നു സ്റ്റേഷൻ ചുമതല. അതിനിടെ ജാമ്യത്തിലിറങ്ങിയ ഫൈസലിനെ അജ്ഞാത സംഘം മംഗലപുരം ജംഗ്ഷനിലിട്ട് മർദിച്ചു. ഞായറാഴ്ച രാത്രിയാണ് കണിയാപുരം പുത്തൻതോപ്പ് സ്വദേശി അനസിന് മദ്യപിച്ചെത്തിയ സംഘത്തിന്റെ ക്രൂരമർദനമേൽക്കുന്നത്. സുഹൃത്തുമായി ബൈക്കിൽ സഞ്ചരിക്കവെ അനസിനെ മസ്താൻമുക്ക് സ്വദേശി ഫൈസലും സംഘവും തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. മംഗലപുരം പൊലിസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഫൈസലിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.

 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News