രാഹുൽ പോയാലേ വേദിയിൽ വരൂ; രാഹുൽ മാങ്കൂട്ടലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്

രാവിലെ സമരപന്തലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വി.ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു

Update: 2025-11-01 08:06 GMT

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ രാപകൽ സമരത്തിന്റെ സമാപന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ്. രാഹുൽ മാങ്കൂട്ടത്തിൽ പോയാലേ വരൂ എന്ന് നേതാവ് നിലപാടെടുത്തതോടെ രാഹുൽ വേദി വിട്ടു. വി.ഡി സതീശൻ പോയ ശേഷം രാഹുൽ സമരവേദയിൽ വീണ്ടുമെത്തുകയും ചെയ്തു.

രാപകൽ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് സംഘടിപ്പിച്ച സമര പ്രതിജ്ഞാറാലിയുടെ ഉദ്ഘാടകൻ പ്രതിപക്ഷ നേതാവ് ആയിരുന്നു. രാവിലെ സമരപന്തലിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ വി.ഡി സതീശൻ എത്തുന്നതിന് തൊട്ടുമുമ്പ് വേദി വിടുകയും ശേഷം അദ്ദേഹം വേദിവിട്ട ശേഷം മടങ്ങിയെത്തുകയുമായിരുന്നു.

Advertising
Advertising

തന്നെ സംബന്ധിച്ച് ആശാവർക്കർമാരുടെ സമരം വൈകാരികതയുള്ള വിഷയമാണെന്നും എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ ആദ്യമായി അവതരിപ്പിച്ച അടിയന്തര പ്രമേയം ആശാവർക്കർമാർക്ക് വേണ്ടിയുള്ളതായിരുന്നു എന്നുമായിരുന്നു മാധ്യമങ്ങളെകണ്ട രാഹുൽ പറഞ്ഞത്. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വിലപോലും വേതനമായി ആശമാർക്ക് ലഭിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഈ പ്രതികരണത്തിന് ശേഷം രാഹുൽ സ്ഥലത്ത് നിന്ന് മടങ്ങി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വേദിയിലേക്ക് എത്തിയത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ ആശമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് വി ഡി സതീശൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാർ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതിൽ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

265 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ആശമാർ നടത്തി വന്നിരുന്ന രാപകൽ സമരമാണ് ഇന്ന് അവസാനിപ്പിക്കുന്നത്. മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം ഒഴികെ എല്ലാം സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. തുടർസമരങ്ങൾ ജില്ലകൾ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരെ പ്രചാരണത്തിനറങ്ങാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സമരസമിതി അറിയിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News