ലൈബ്രറി അസിസ്റ്റന്റ് ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കേരള സര്‍വകലാശാല

ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Update: 2022-10-04 02:00 GMT
Advertising

തിരുവനന്തപുരം: ലൈബ്രറി അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ കേരള സര്‍വകലാശാല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണെന്നാണ് ആക്ഷേപം. 54 പേരാണ് കേരള സർവകലാശാലയില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

ജൂലൈയിലാണ് ലൈബ്രറി അസിസ്റ്റന്റുമാർക്കുള്ള ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ നടന്നത്. മൂവായിരത്തോളം പേർ പരീക്ഷയില്‍ പങ്കെടുത്തു. ആകെ ഒഴിവുകളുടെ എണ്ണം കണക്കാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

എം.ജി സര്‍വകലാശാലയില്‍ 19, കാലിക്കറ്റ് 17, കൊച്ചി 22, കാർഷിക സര്‍വകലാശാല 15, കണ്ണൂർ സര്‍വകലാശാല 5 എന്നിങ്ങനെയാണ് പി.എസ്.സിക്ക് ഇതുവരെ ലഭിച്ച തസ്തികകള്‍. കൂട്ടത്തില്‍ കേരള സര്‍വകലാശാല മാത്രമാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാത്തത്.

ഇത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കും. കരാർ ജീവനക്കാരുടെ സമ്മർദം മൂലം ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ സർവകലാശാല വിമുഖത കാട്ടുന്നു എന്നാണ് ആരോപണം.

അനധ്യാപക നിയമനങ്ങൾ പൂർണമായും പി.എസ്.സി വഴിയാണ് നടത്തേണ്ടത്. എന്നാല്‍ സ്പെഷ്യൽ ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ എല്ലാ സർവകലാശാലകളിലും നൂറുകണക്കിന് ജീവനക്കാർ വിവിധ തസ്തികകളിലായി കരാർ അടിസ്ഥാനത്തിൽ തുടരുന്നു.

ഒഴിവുകൾ അടിയന്തരമായി പി.എസ്.സിക്ക് റിപ്പോർട്ട്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News