'പിഎം ശ്രീ പോലെ ലേബർ കോഡും എൽഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി': വി.ഡി സതീശൻ
മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബർ കോഡ് ഡീലും നടന്നതെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബർ കോഡും എൽഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബർ കോഡ് ഡീലും നടന്നത്. ഉപതെരഞ്ഞെടുപ്പികളിലെ വിജയത്തിന്റെ തുടർച്ച തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നും സതീശൻ മീഡിയവണിനോട് പറഞ്ഞു.
യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങൾ പോലും ആഗ്രഹിക്കുന്നത്. നാല് കോർപറേഷനുകളും എട്ട് ജില്ലാ പഞ്ചായത്തുകളും ഇക്കുറി പിടിക്കും. സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നും അതിനെ കാർക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കുമെന്നും മീഡിയവൺ വോട്ടുപാതയിൽ സതീശൻ പറഞ്ഞു.
വളരെ നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്തി. കഴിഞ്ഞ പ്രാവശ്യം ഉണ്ടായിരുന്നതിൻ്റെ പത്തിലൊന്ന് റിബൽ ശല്യം മാത്രമെ ഇപ്പോൾ ള്ളൂ. മുമ്പ് കോൺഗ്രസിൽ മാത്രമായിരുന്നു റിബൽ ശല്യം. ഇപ്രാവശ്യം അത് സിപിഎമ്മിലുമുണ്ട്. അടിത്തട്ടിൽ പാർട്ടി ശക്തമാണ്. ഉപ തെരഞ്ഞെടുപ്പുകളിലെ വിജയത്തിൻ്റെ തുടർച്ച ഇതിലും ഉണ്ടാവും. ടീം യുഡിഎഫ് ആയി പരസ്പരം ആലോചിച്ചാണ് നടപടി. ഓരോ ഭാഗത്തും ചുമതല നൽകിയാണ് പ്രവർത്തനം. നാല് കോർപറേഷനുകൾ വിജയിക്കും.
മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാവും. മതേതര നിലപാടിൽ വെള്ളം ചേർക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശൻ പറഞ്ഞു.