ഇരയുടെ പേര് വെളിപ്പെടുത്തി; പോക്സോ കേസ് പ്രതി അഞ്ജലിക്കെതിരെ വീണ്ടും കേസെടുത്തു

സംഭവത്തില്‍ ഇ.ഡിയുടെ പരാതി നേരത്തേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയിരുന്നു

Update: 2022-02-17 11:43 GMT
Advertising

പോക്സോ കേസ് പ്രതി അഞ്ജലിക്കെതിരെ വീണ്ടും കേസെടുത്തു. പോക്സോ കേസില്‍  ഇരയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുത്തത്. ഇന്‍സ്റ്റന്‍റ് ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അഞ്ജലി ഇരയുടെ പേര് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഇ.ഡിയുടെ പരാതി നേരത്തേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സൈബര്‍ പൊലീസിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രായ പൂര്‍ത്തിയാവാത്ത മകളെ ഹോട്ടലില്‍ കൊണ്ടുവന്നത് അമ്മയായിരുന്നു എന്നായിരുന്നു അഞ്ജലി വീഡിയോയില്‍ പറഞ്ഞത്. കള്ളക്കേസാണെന്നും പണം സംബന്ധമായ തർക്കമാണ് പരാതിയുടെ കാരണമെന്നും അഞ്ജലി പറയുന്നു.

2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. ഹോട്ടലുടമ റോയി വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഇവരുടെ പരാതിയുടെ സ്വഭാവമനുസരിച്ച് കൂടുതൽ പരാതിക്കാർ എത്താനുള്ള സാഹചര്യവും പൊലീസ് തള്ളിക്കളയുന്നില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ഹോട്ടലില്‍ അന്വേഷണം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഈ കേസുമെന്നാണ് പൊലീസ് കണക്കാക്കുന്നത്.

പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ തന്റെ ജീവിതം വച്ച് കളിക്കുകയാണെന്നാണ് അഞ്ജലിയുടെ ആരോപണം. നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച വീഡിയോയില്‍ പറയുന്നു. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളയുകയാണ് ചെയ്തത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News