കുവൈത്തിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ ഇനിയും കർശനമാക്കും
പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനു മുകളിലാണ്.
കുവൈത്തില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ ഇനിയും കര്‍ശനമാക്കുമെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്വബാഹ്. ദിനംപ്രതി വര്‍ധിക്കുന്ന ആക്ടീവ് കേസുകള്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതിന്‍റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ രണ്ടാം വ്യാപനം ശക്തമായി തന്നെ തുടരുകയാണ് കുവൈത്തില്‍.
പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനു മുകളിലാണ്. കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പ്രതിദിന കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ആനുപാതികമായി മരണസംഖ്യയും ഉയരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മറ്റു ജിസിസി രാജ്യങ്ങളെക്കാള്‍ മുന്നിലാണ് കുവൈത്ത്.
കഴിഞ്ഞ ഒരുവര്‍ഷമായി തുടര്‍ച്ചയായി കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് . ഈ സാഹചര്യത്തിലാണ് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ കര്‍ശന തീരുമാനങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടത് . അതേസമയം ഏതൊക്കെ നിയന്ത്രണങ്ങള്‍ ആകും പുതുതായി ഏര്‍പ്പെടുത്തുക എന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല . മഹാവ്യാധിയുടെ ഭീഷണി അവസാനിക്കുംവരെ വാക്‌സിനേഷന്‍ കാമ്പയിന്‍ തുടരേണ്ടതിന്‍റെ ആവശ്യകതയും മന്ത്രി എടുത്തു പറഞ്ഞു. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 14,510 ആക്റ്റീവ് പോസിറ്റിവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 187 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.