പാര്‍ട്ടിയും പോളണ്ടും പഴയതല്ല

ഇത്തവണത്തെ ഐ.എഫ്.എഫ്.കെ മേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത് പോളിഷ് സംവിധായകനായ ക്രിസ്റ്റഫര്‍ സനൂസിയെയാണ്. ഒരു കമ്യുണിസ്റ്റ് സര്‍ക്കാര്‍, കമ്യുണിസ്റ്റ് വിരുദ്ധനായ സംവിധായകനെ ആദരിക്കുമ്പോള്‍ അണികള്‍ അതിനെ എങ്ങിനെ കാണും?

Update: 2023-11-24 07:05 GMT
Advertising

പാര്‍ട്ടി പഴയ പാര്‍ട്ടിയല്ലാത്തത് കൊണ്ട് പോളണ്ടിനെക്കുറിച്ചു ഇനി പേടി വേണ്ട. അതായത് പോളണ്ടിനെകുറിച്ച് ഇനി മിണ്ടാം എന്നാണ്. ഇതിപ്പോള്‍ പറയാന്‍ കാരണം, കേരളത്തിന്റെ സ്വന്തം അന്താരാഷ്ട്ര സിനിമ മേളയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ്. ഇത്തവണത്തെ ഐ.എഫ്.എഫ്.കെ മേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത് പോളിഷ് സംവിധായകനായ ക്രിസ്റ്റഫര്‍ സനൂസിയെയാണ്.

മോസ്‌കോ, കാന്‍, വെനീസ് തുടങ്ങിയ മേളകളില്‍ സിനിമകള്‍ക്ക് അവാര്‍ഡ് നേടിയിട്ടുള്ള, ലോക സിനിമയില്‍ പേര് കേട്ട സനൂസിക്ക് 2012ല്‍ ഗോവയില്‍ വച്ച് നടന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. അമ്പതോളം എണ്ണം പറഞ്ഞ സിനിമകളും, സിനിമ സംബന്ധിയായ പുസ്തകങ്ങളും നമുക്ക് നല്‍കിയിട്ടുള്ള സനൂസിയെ ആദരിക്കുന്നത് വഴി കേരളത്തിന്റെ ഫിലിം ഫെസ്റ്റിവല്‍ ഒരുപടി ഉയരുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പോളണ്ടിലെയും സ്വിറ്റസര്‍ലണ്ടിലെയും സിനിമ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സിനിമയെ അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുന്ന തിരക്കിലാണ് ഇന്ന് ഈ പ്രതിഭാധനനായ കലാകാരന്‍.

1996ല്‍ സനൂസി സംവിധാനം ചെയ്ത അറ്റ് ഫുള്‍ ഗ്യാലപ് (At Full Gallop) അദ്ദേഹത്തിന്റെ തന്നെ ഒരു ഏകദേശ ആത്മകഥയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. രണ്ടാം മഹാലോക യുദ്ധത്തിന് ശേഷം കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള പോളണ്ടില്‍ വളരുന്ന ഒരു ബാലന്റെ ദുരന്തപൂര്‍ണമയ തമാശ നിറഞ്ഞ ഒരു ചിത്രമായിരുന്നു അത്. കുടുംബം കമ്യൂണിസ്റ്റ് ബ്ലാക്ക്‌ലിസ്റ്റില്‍ പെടുന്നത് മൂലം വീട് വിട്ടു മറ്റൊരു നഗരത്തില്‍ അനാഥന്റെ ലേബലില്‍ ജീവിക്കേണ്ടി വന്ന കഥയാണ് അദ്ദേഹം ചിത്രീകരിച്ചത്.

പക്ഷെ, ഇന്നിപ്പോള്‍ രസകരമായി തോന്നിയത്, സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഒരു സംസ്ഥാനം ഭരിക്കുന്ന കമ്യുണിസ്റ്റ് സര്‍ക്കാര്‍, ഒരു കമ്യുണിസ്റ്റ് വിരുദ്ധനായ സംവിധായകനെ ആദരിക്കുമ്പോള്‍ അണികള്‍ അതിനെ എങ്ങിനെ കാണും എന്നതാണ്. പോളണ്ടിനെ കുറിച്ചല്ല സംവിധായകനെ കുറിച്ചാണ് മിണ്ടുന്നതു എന്ന് പറഞ്ഞാല്‍ പോലും, ഇത് നവലിബറലുകളുമായുള്ള ഒരു അന്തര്‍ധാരയല്ലേ എന്ന് എതിരാളികള്‍ സംശയിച്ചാല്‍ പോലും കുറ്റം പറയാന്‍ പറ്റില്ല! 


പോളിഷ് ഫിലിം സ്റ്റുഡിയോ തലവനായിരിക്കെ, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പിനെ നേരിടാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ച് സനൂസി പറഞ്ഞിട്ടുണ്ട്. തന്റെ അനുവാദം കൂടാതെ രഹസ്യ പൊലീസില്‍ അംഗമാക്കിയതും, അതിന്റെ ഭാഗമായി അവരില്‍ പലരുമായും ചര്‍ച്ചകള്‍ നടത്തിയെന്നും, പക്ഷേ അവരുടെ തെറ്റായ ഒരു പ്രവര്‍ത്തനത്തിലും അവര്‍ക്കൊപ്പം നിന്നില്ല എന്നും സനൂസി പറഞ്ഞിട്ടുണ്ട്.

പോളണ്ടില്‍ നിന്നുള്ള ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ ജീവിതത്തെ ആസ്പദമാക്കി സനൂസി സംവിധാനം ചെയ്ത ചിത്രമാണ് ഫ്രം എ ഫര്‍ കണ്‍ട്രി: ജോണ്‍ പോള്‍ II . (From a Far Coun-try) ഈ ചിത്രത്തിന്റെ നിര്‍മാണ സമയത്ത് ഉണ്ടായ ഒരു സംഭവം അദ്ദേഹത്തിന് കമ്യൂണിസ്റ്റുകളെക്കുറിച്ചുള്ള അഭിപ്രായം കാണിക്കുന്നു. സിനിമയുടെ തിരക്കഥ തയ്യാറായ സമയത്ത് അതുമായി വത്തിക്കാനിലേക്കു സനൂസി പോയി. പോപ്പിനെയും വത്തിക്കാന്‍ അധികൃതരെയും അത് വായിച്ചു കേള്‍പ്പിച്ചു സമ്മതം വാങ്ങുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍, വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ഏകദേശം 32 തിരുത്തുകള്‍ വേണ്ടി വരും എന്ന ആവശ്യം മുന്നോട്ട് വച്ചു. അന്നദ്ദേഹം മറുപടി പറഞ്ഞത്, കമ്യൂണിസ്റ്റുകാരുടെ സെന്‍സര്‍ഷിപ്പിന് ഞാന്‍ നിന്ന് കൊടുത്തിട്ടില്ല, പിന്നെയല്ലേ നിങ്ങളുടെ എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം, 1996ല്‍ സനൂസി സംവിധാനം ചെയ്ത അറ്റ് ഫുള്‍ ഗ്യാലപ് (At Full Gallop) അദ്ദേഹത്തിന്റെ തന്നെ ഒരു ഏകദേശ ആത്മകഥയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്. രണ്ടാം മഹാലോക യുദ്ധത്തിന് ശേഷം കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള പോളണ്ടില്‍ വളരുന്ന ഒരു ബാലന്റെ ദുരന്തപൂര്‍ണമയ തമാശ നിറഞ്ഞ ഒരു ചിത്രമായിരുന്നു അത്. കുടുംബം കമ്യൂണിസ്റ്റ് ബ്ലാക്ക്‌ലിസ്റ്റില്‍ പെടുന്നത് മൂലം വീട് വിട്ടു മറ്റൊരു നഗരത്തില്‍ അനാഥന്റെ ലേബലില്‍ ജീവിക്കേണ്ടി വന്ന കഥയാണ് അദ്ദേഹം ചിത്രീകരിച്ചത്.  


ഇതാദ്യമായല്ല സനൂസി കേരളത്തില്‍ വരുന്നത്. ഇതിനു മുന്‍പ് അഞ്ചു തവണ അദ്ദേഹം വന്നിട്ടുണ്ട്. ഐ.എഫ്.എഫ്.കെയില്‍ തന്നെ 1998ല്‍ പങ്കെടുക്കാന്‍ വന്ന സമയത്ത്, കമ്യൂണിസ്റ്റ് ബുദ്ധിജീവിയും നേതാവുമായിരുന്ന പി. ഗോവിന്ദപിള്ളയുമായി നടത്തിയ സംവാദം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ സംവാദത്തെ കുറിച്ച് സനൂസി പിന്നീട് പറഞ്ഞത്, 'അന്നത് എനിക്ക് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരുന്നു. ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ലാത്തതും അപകടകരവുമായ ഒരു ആശയത്തെ എങ്ങനെ ഇന്നും ആളുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നു'. ഇന്ത്യന്‍ പശ്ചാത്തലത്തില്‍, ഭരണഘടനയുടെ തണലില്‍, ഒരു ഏകാധിപതിത്വ ഭരണം സാധ്യമല്ല എന്നത് ആശ്വാസമാണ് എന്നും സനൂസി അന്ന് കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് പോളണ്ടില്‍ വളര്‍ന്ന വ്യക്തി എന്ന നിലക്ക്, തന്റെ അനുഭവങ്ങളുടെ അടിസ്ഥാനമാക്കി പറഞ്ഞതാണെങ്കിലും, പിന്നീട് കൂട്ടിച്ചേര്‍ത്തു പറഞ്ഞ ഒരു കാര്യം കാരാട്ട് പക്ഷത്തിനും, യച്ചൂരി പക്ഷത്തിനും ഇഷ്ടപ്പെടാന്‍ വഴിയില്ല. ഹിറ്റ്‌ലറുടെ കാലത്തേക്കാള്‍ ആളുകള്‍ റഷ്യന്‍ കമ്യൂണിസ്റ്റുകളുടെ കീഴില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് സനൂസി പറഞ്ഞത്. 


നമുക്കിത് നവകേരള സദസ്സിന്റെ മാറ്റമായി കാണാം. പക്ഷെ, രക്ഷാപ്രവര്‍ത്തനത്തിന് പുതു അര്‍ഥങ്ങള്‍ കണ്ടു പിടിച്ച കാര്യമൊക്കെ ഇവിടെ വന്നറിയുമ്പോള്‍ സനൂസി എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല. കുറച്ചു കടന്നു ചിന്തിച്ചാല്‍, കുഞ്ഞാലിക്കുട്ടി സാഹിബിനെ കൂടെ കൂട്ടാന്‍ തയ്യാറായവര്‍ക്ക് ക്രിസ്റ്റഫര്‍ സനൂസിയെ കൂട്ടാന്‍ എന്ത് ബുദ്ധിമുട്ട്! 



 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബീര്‍ അഹമ്മദ്

Writer

Similar News