പൂനെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിൽ വൻ തീപ്പിടിത്തം; 14 മരണം
സംഭവസമയത്ത് 37 തൊഴിലാളികൾ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നു, 20 പേരെ രക്ഷിച്ചിട്ടുണ്ട്
Update: 2021-06-07 14:45 GMT
മഹാരാഷ്ട്രയിലെ പൂനെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിൽ വൻ അഗ്നിബാധ. സംഭവത്തിൽ 14 തൊഴിലാളികൾ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.
പൂനെയിലെ എസ്‌വിഎസ് അക്വാ ടെക്‌നോളജീസിന്റെ രാസനിർമാണവ്യവസായശാലയിലാണ് സംഭവം. നിലവിൽ സാനിറ്റൈസർ ഉൽപാദനം നടക്കുന്ന കേന്ദ്രത്തിൽ വൈകീട്ടാണ് വൻ തീപ്പിടിത്തമുണ്ടായത്. സംഭവം അറിഞ്ഞയുടൻ ആറ് ഫയർ എൻജിനുകളടക്കം അഗ്നിശമന സേനയും രക്ഷാപ്രവർത്തകരുമെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
സംഭവസമയത്ത് 37 തൊഴിലാളികൾ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നതായി അധികൃതർ പറയുന്നു. 20 പേരെ രക്ഷിച്ചിട്ടുണ്ട്. 14 പേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഏതാനും പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.