ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

Update: 2018-04-30 16:01 GMT
ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്
Advertising

കഴിഞ്ഞദിവസം പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപെടുകയും അവരുടെ മൃതദേഹങ്ങള്‍ പാക്ക് ബോര്‍ഡര്‍ ആക്ഷന്‍ ടീം വികൃതമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന് ശക്തമായ താക്കീത് ഇന്ത്യന്‍ സൈന്യം നല്‍കിയത്

അതിര്‍ത്തിയില്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്. ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപറേഷന്‍ ആണ് പാക്കിസ്ഥാന്‍ സൈനികമേധാവിയെ ഫോണില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്. അതിനിടെ അതിര്‍ത്തിയിലെ പാക്ക് ആക്രമണങ്ങള്‍ സംബന്ധിച്ച് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി.

കഴിഞ്ഞദിവസം പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപെടുകയും അവരുടെ മൃതദേഹങ്ങള്‍ പാക്ക് ബോര്‍ഡര്‍ ആക്ഷന്‍ ടീം വികൃതമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന് ശക്തമായ താക്കീത് ഇന്ത്യന്‍ സൈന്യം നല്‍കിയത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ബാറ്റിന്‍റെ ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആശങ്കയും ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപറേഷന്‍ പാക്കിസ്ഥാന്‍ സൈന്യത്തെ അറിയിച്ചു. എന്നാല്‍ സംഭവം നിഷേധിച്ച പാക്കിസ്ഥാന്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. രാവിലെ അതിനിടെ കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങള്‍ സംബന്ധിച്ച് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ശ്രീനഗര്‍ കേന്ദ്രീകരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായും അരുണ്‍ജെയ്റ്റ്ലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടു. മുഴുവന്‍സമയ പ്രതിരോധമന്ത്രിയില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിരോധവുമന്ത്രി എകെ ആന്‍റണിയും രംഗത്തെത്തി.

Tags:    

Similar News