അന്യജാതിക്കാരനുമായി ഒളിച്ചോടി; ബീഹാറില്‍ 18കാരിക്ക് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം

ഗ്രാമവാസികളെ അപമാനിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട പഞ്ചായത്താണ് പെണ്‍കുട്ടിക്ക് മരത്തില്‍ കെട്ടിയിട്ടുള്ള ശിക്ഷ വിധിച്ചത്.

Update: 2018-10-06 13:00 GMT
Advertising

ബീഹാറില്‍ അന്യജാതിക്കാരനുമായി ഒളിച്ചോടിയതിന് 18കാരിക്ക് മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം. ഗ്രാമവാസികളെ അപമാനിച്ചു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട പഞ്ചായത്താണ് പെണ്‍കുട്ടിക്ക് മരത്തില്‍ കെട്ടിയിട്ടുള്ള ശിക്ഷ വിധിച്ചത്.

വൈദ്യുതി ഇല്ലാതിരുന്ന ദിവസം രാത്രി പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ വീട്ടുകാര്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് പഞ്ചായത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു.

മരത്തില്‍ കയറുകൊണ്ട് കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആളുകള്‍‌ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെയും മുടിയില്‍ പിടിച്ച് വലിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ താക്കീത് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

കുറ്റവാളിയായതുകൊണ്ടാണ് മകളെ കെട്ടിയിട്ടതെന്നാണ് പിതാവ് പറയുന്നത്. അന്യജാതിക്കാരനൊപ്പം പോകണമെന്നത് അനുവദിക്കാനാവില്ലെന്നും, സ്വന്തം ജാതിയില്‍ പെട്ട യുവാവുമായി മാത്രമേ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ അനുവദിക്കൂ എന്നും പിതാവ് പറഞ്ഞു. അതേസമയം പെണ്‍കുട്ടിയെ പൊലീസ് എത്തി മോചിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Tags:    

Similar News