ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബോംബൈ ഹൈക്കോടതി

കുടുംബത്തിന്‍റെ ചെലവിൽ ഹാനിബാബുവിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാനാണ് അനുമതി നൽകിയത്

Update: 2021-05-19 11:25 GMT
Editor : Jaisy Thomas | By : Web Desk

ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മലയാളി അധ്യാപകൻ ഹാനി ബാബുവിനെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബോംബെ ഹൈക്കോടതി. സർക്കാർ ആശുപത്രിയിൽ മാത്രമേ ചികിത്സ നൽകാനാകൂവെന്ന എൻ.ഐ.എയുടെ വാദം കോടതി തള്ളി. കുടുംബത്തിന്‍റെ ചെലവിൽ ഹാനിബാബുവിനെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാനാണ് അനുമതി നൽകിയത്.

നേരത്തെ ഹാനി ബാബുവിനെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരെ ഹൈക്കോടതി വിളിച്ചുവരുത്തിയിരുന്നു. ജിടി ആശുപത്രി അധികൃതരെയാണ് വിളിച്ചുവരുത്തിയത്. കോവിഡ് ബാധിച്ച ഹാനി ബാബുവിന് ബ്ലാക് ഫംഗസ് ഉണ്ടോയെന്ന് സംശയിക്കുന്നതായി കുടുംബം പരാതി നൽകിയിരുന്നു. 

കഴിഞ്ഞ വർഷം ജൂലൈ മുതൽ വിചാരണ തടവുകാരനായി മുംബൈയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. മേയ് മൂന്ന് മുതൽ ഇടത് കണ്ണിന് തീവ്ര അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. അതിയായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല, ജയിലിലെ ജലക്ഷാമം കാരണം കണ്ണ് വ്യത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News