'അതിന് ഞാന്‍ മരിക്കണം'; ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തിന് കപില്‍ സിബലിന്റെ മറുപടി

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പെട്ടവരാണ് കപില്‍ സിബലും ജിതിന്‍ പ്രസാദയും.

Update: 2021-06-10 12:21 GMT

ബി.ജെ.പിയില്‍ ചേരണമെങ്കില്‍ താന്‍ മരിക്കേണ്ടിവരുമെന്ന് കപില്‍ സിബല്‍. ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നതിനെക്കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല. പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. പ്രസാദ റാം രാഷ്ട്രീയം ആണ് ഇപ്പോള്‍ നടക്കുന്നത്. മുമ്പ് അത് 'ആയാ റാം, ഗയാ റാം' എന്നായിരുന്നു. പശ്ചിമ ബംഗാളില്‍ നമ്മള്‍ ഇതാണ് കണ്ടത്. നേതാക്കള്‍ പെട്ടന്ന് ബി.ജെ.പി പക്ഷത്തേക്ക് മാറുന്നു. ബി.ജെ.പിയാണ് ജയിക്കാന്‍ പോവുന്നതെന്ന് അവര്‍ കരുതുന്നു. ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങളാണ് ലക്ഷ്യം. ഇത് തന്നെയാണ് മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സംഭവിച്ചത്-കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ പെട്ടവരാണ് കപില്‍ സിബലും ജിതിന്‍ പ്രസാദയും. ജിതിന്‍ പ്രസാദ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കഴിഞ്ഞ 10 വര്‍ഷമായി കോണ്‍ഗ്രസില്‍ യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ജിതിന്‍ പ്രസാദ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News