കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായി 10 ലക്ഷം നല്‍കുമെന്ന് കേന്ദ്രം
അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, സൗജന്യ വിദ്യാഭ്യാസം എന്നിവയടങ്ങുന്ന പ്രത്യേക പാക്കേജ് അവതരിപ്പിച്ചു.
കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും മാറ്റിവെക്കും. കുട്ടികള്‍ക്ക് 18 വയസ്സ് പൂർത്തിയായാൽ ഈ തുകയിൽ നിന്ന് സ്റ്റൈപ്പൻഡ് നൽകും. 23ാം വയസ്സിൽ തുക പൂർണമായും കുട്ടികൾക്ക് കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും കുട്ടികള്‍ക്ക് ലഭ്യമാക്കും. പൂർണമായും സൗജന്യ വിദ്യാഭ്യാസവും നല്‍കും. കേന്ദ്രീയ, നവോദയ, സൈനിക് സ്കൂളുകളിൽ പഠിക്കാനുള്ള സാഹചര്യമാവും ഒരുക്കുക. കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ ഫീസ് സര്‍ക്കാര്‍ വഹിക്കും.
ഉന്നത വിദ്യാഭ്യാസത്തിനായി വായ്പകൾ നൽകാനും തീരുമാനമായി. വായ്പ പലിശ കേന്ദ്ര സർക്കാർ വഹിക്കും. വിവിധ സംസ്ഥാന സർക്കാറുകൾ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം.