ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന് കോവിഡ്
വീട്ടില്‍ ഐസൊലേഷനിലാണെന്നും താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അഖിലേഷ് അറിയിച്ചു.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. അഖിലേഷ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ഐസൊലേഷനിലാണെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് 1,84,372 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 1027പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,72,085 ആയി. 13,65,704 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,38,73,825 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.