അമ്പത്താറിഞ്ചിലെ പിടിപ്പുകേട്; ലോകത്തിന് മുന്നില്‍ രാജ്യം നാണംകെട്ടെന്ന് തോമസ് ഐസക്

പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

Update: 2021-04-30 17:06 GMT
Editor : Suhail | By : Web Desk

കോവിഡ് കുതിച്ചുയരുമ്പോഴും കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവം വെച്ചു പുലർത്തുകയാണെന്ന് വിമർശിച്ച് മന്ത്രി തോമസ് ഐസക്. അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുന്ന പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് വൈറസിനേക്കാൾ വലിയ വ്യാധിയെന്നും, രാജ്യത്ത് രോ​ഗികൾ പെരുകുകയും ജനങ്ങൾ മരിക്കുകയും ചെയ്യുമ്പോഴും അതിനെ നേരിടാനുള്ള കാര്യപ്രാപ്തിയോ ദീർഘവീക്ഷണമോ ഭരണാധികാരികൾക്കില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറ്റപ്പെടുത്തി.

ഭരിക്കുന്നവരുടെ അലംഭാവം മൂലം ലോകത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുയാണ് രാജ്യം. പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നത്. ലോകത്തിന്റെ വാക്സിൻ തലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യ, കോവിഡ് വാക്സിൻ വികസിപ്പിച്ച് ലോകത്താകെ വിതരണം ചെയ്തിട്ടും, സ്വന്തം രാജ്യത്തെ ഭൂരിഭാ​ഗം ജനങ്ങൾക്കും വാക്സിൻ ലഭിക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണ്.

Advertising
Advertising

പൊതുമേഖലാ സ്ഥാപനങ്ങളെ മുഖവിലക്കെടുക്കാതെ സർക്കാർ വാക്സിൻ വിതരണത്തില്‍ കാലതാമസം സൃഷ്ടിച്ചു. ഇവ്വിധം രോഗം വ്യാപിക്കാനും മരണം കുതിച്ചുയരാനും ഇത് കാരണമായി. വിപണിയിൽ നിന്ന് നാം നേരിട്ടു വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിൻ ഇവിടെ കിട്ടണമെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്. സംസ്ഥാനങ്ങളെ ഒരു ഘട്ടത്തിലും മുഖവിലക്കെടുത്തില്ല. വാക്സിൻ എത്തിക്കുന്ന കാര്യത്തിലായാലും ഓക്സിജൻ നിർമ്മാണത്തിന്റെ കാര്യത്തിലായാലും സാഹചര്യം ആവശ്യപ്പെടുന്ന മുന്നൊരുക്കമോ ജാഗ്രതയോ ഒരു ഘട്ടത്തിലും ഉണ്ടായില്ല.

ഒരു കാര്യത്തിലും സുതാര്യതയില്ല. കഴിവുകെട്ട ഒരു ഭരണകൂടത്താൽ കൊലയ്ക്കു കൊടുക്കപ്പെട്ട ജനങ്ങൾ എന്ന ദുരന്തമാണ് നിർഭാഗ്യവശാൽ നമ്മെ കാത്തിരിക്കുന്നതെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നത്. പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞു നിൽക്കുകയാണ്, വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന അതീവഗുരുതരമായ സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തിയോ ദീർഘവീക്ഷണമോ താൽപര്യമോ നമ്മുടെ ഭരണാധികാരികൾക്കില്ല എന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ വാക്സിൻ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. കുറഞ്ഞ വിലയ്ക്കുള്ള പ്രതിരോധ വാക്സിനുകൾ ലോകമെമ്പാടും കയറ്റി അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയാണ്, കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായത്. എല്ലാ ശേഷിയും ഉപയോഗിച്ച് പരമാവധി വാക്സിൻ നിർമ്മിക്കേണ്ട ഘട്ടത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്. നാടു കത്തുമ്പോൾ വീണ വായിച്ച നീറോയുടെ നേരന്തിരവനാണ്, പ്രാണവായു ലഭിക്കാതെ ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ചുവപ്പുനാട വലിച്ചു മുറുക്കി രസിക്കുന്ന മോദി.

ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാകാനിടയുള്ള സാഹചര്യത്തെക്കുറിച്ച് ലോകം മുഴുവൻ മുന്നറിയിപ്പ് മുഴങ്ങുമ്പോൾ, ഇന്ത്യ കോവിഡിനെ കീഴടക്കി എന്ന ഗീർവാണം മുഴക്കി നടക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികൾ. വാക്സിൻ നിർമ്മാണത്തിൽ നമ്മുടെ പൊതുമേഖലയെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുക്കാൻ അവർ തയ്യാറായില്ല. ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂർ യൂണിറ്റിൽ വാക്സിൻ നിർമ്മാണം ആരംഭിക്കാനുള്ള ആലോചന നടക്കുന്നേയുള്ളൂ. കഴിഞ്ഞ ഡിസംബറിൽ നമ്മുടെ വാക്സിന് അനുമതി ലഭിച്ചതാണ് എന്നോർക്കണം. നമ്മുടെ കെഎസ്ഡിപിയിൽപ്പോലും വാക്സിൻ ബോട്ടിലിംഗിനുള്ള സംവിധാനമുണ്ടാക്കാൻ കഴിയുമായിരുന്നു.

പ്രതിരോധ വാക്സിൻ പരമാവധി പേരിൽ എത്തിക്കാൻ ഒരു ശ്രമവും നമ്മുടെ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. മരണസംഖ്യ ഈവിധം കുതിച്ചുയരുമ്പോഴും കടുത്ത സർക്കാർ നിയന്ത്രണത്തിൽ മാത്രമാണ് വാക്സിൻ വിതരണം. വിപണിയിൽ നിന്ന് നാം നേരിട്ടു വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിൻ ഇവിടെ കിട്ടണമെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരുമത്രേ.

സർക്കാർ സൃഷ്ടിച്ച കാലതാമസാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായത്. നമ്മുടെ പ്രതിരോധ സംവിധാനം മുഴുവൻ താളം തെറ്റിയതിന് ഒരു കാരണമേയുള്ളൂ. കേന്ദ്രസർക്കാരിന്റെ അനാസ്ഥ. ചടുലമായി ഇടപെടേണ്ട ഘട്ടങ്ങളിലെല്ലാം അവർ കുറ്റകരമായ കെടുകാര്യസ്ഥതയാണ് പ്രകടിപ്പിച്ചത്. വാക്സിൻ എത്തിക്കുന്ന കാര്യത്തിലായാലും ഓക്സിജൻ നിർമ്മാണത്തിന്റെ കാര്യത്തിലായാലും സാഹചര്യം ആവശ്യപ്പെടുന്ന മുന്നൊരുക്കമോ ജാഗ്രതയോ ഒരുഘട്ടത്തിലും ഉണ്ടായില്ല. കൃത്യമായ മേൽനോട്ടമോ ചുമതലാനിർവഹണമോ ദൃശ്യമായില്ല.

സംസ്ഥാനങ്ങളെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുത്തിട്ടില്ല. പൊതുമേഖലയെ കണക്കിലെടുക്കുകയേ ചെയ്തിട്ടില്ല. കേവലം അനാസ്ഥയായിരുന്നോ? അതോ മറ്റൊരു ഗൂഡലക്ഷ്യമുണ്ടായിരുന്നോ? സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിന് 100 കോടി ആളുകളുടെ വാക്സിന്റെ സമ്പൂർണ്ണ കുത്തക ഉറപ്പുവരുത്താനുള്ള കുത്സിതശ്രമമായിരുന്നോ? അല്ലെങ്കിൽ സ്പുട്നികിന്റെ അപേക്ഷ നവംബറിൽ ലഭിച്ചിട്ട് ഏപ്രിൽ മാസം വരെ തീരുമാനമെടുക്കാൻ എന്തിനു കാത്തിരുന്നു? ഒരുകാര്യവും സുതാര്യമല്ല. കഴിവുകെട്ട ഒരു ഭരണകൂടത്താൽ കൊലയ്ക്കു കൊടുക്കപ്പെട്ട ജനങ്ങൾ എന്ന ദുരന്തമാണ് നിർഭാഗ്യവശാൽ നമ്മെ കാത്തിരിക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News