കുവൈത്തിലേക്ക് വരുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും

വാക്‌സിനെടുത്തവർക്ക് ക്വാറന്റൈനിൽ ഇളവ്

Update: 2021-04-26 02:21 GMT
Editor : Shaheer | By : Web Desk
Advertising

കുവൈത്തിലേക്ക് എത്തുന്നവർക്ക് കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കുവൈത്ത് അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ചവരെ യാത്രക്കാർക്കുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫൈസർ ബയോൺടെക്ക്, ഓക്‌സ്‌ഫോർഡ് ആസ്ട്രസെനിക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ പ്രതിരോധ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്. ഇവയിലേതെങ്കിലും സ്വീകരിച്ചവർ കുവൈത്തിലേക്ക് വരുമ്പോൾ യാത്രക്കാർക്കുള്ള നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ് നൽകാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് വ്യോമയാന വകുപ്പിന് നിർദേശം നൽകിയതായി ഡോ. മുസ്തഫാ റിദ പറഞ്ഞു.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്ത മൂന്നു വിഭാഗങ്ങൾക്കാണ് ഇളവിന് അർഹതയുണ്ടാകുക. വാക്‌സിൻ ആദ്യ ഡോസ് എടുത്ത് അഞ്ചാഴ്ച പൂർത്തിയാക്കിയവർ, രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, കോവിഡ് മുക്തമായ ശേഷം പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യഡോസ് എടുക്കുകയും രണ്ടാഴ്ച പൂർത്തിയാവുകയും ചെയ്തവർ എന്നിങ്ങനെയാണ് മൂന്നു വിഭാഗങ്ങൾ. ഇവർക്ക് കുവൈത്തിലെത്തിയ ശേഷം 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും.

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനാ ഫലം എന്നിവ പ്രവേശനത്തിന് നിർബന്ധമാക്കും. നിലവിൽ കുവൈത്ത് പൗരന്മാർ അവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, കൂടെ യാത്രചെയ്യുന്ന ജോലിക്കാർ എന്നിവർക്ക് മാത്രമാണ് നേരിട്ട് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ കുവൈത്ത് സമ്പൂർണവിലക്ക് ഏർപ്പെടുത്തിയിരിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News